മ്യൂസിയം കേസിലെ പ്രതി സന്തോഷ് തന്നെ; യുവതി തിരിച്ചറിഞ്ഞു

മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതിയും അറസ്റ്റിലായ സന്തോഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമം നടത്തിയ നടത്തിയ ആള്‍ തന്നെയാണ് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ചത്. പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെയായിരുന്നു മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുറുവന്‍കോണത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. അതിക്രമിച്ചു കയറല്‍, മോഷണ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷമായി ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. നിലവില്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറും.

സന്തോഷ് കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്ന് മന്ത്രി റേഷി അഗസ്റ്റിന്‍ പ്രതികരിച്ചു. സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് തന്റെ ഓഫീസിന് വിവരമൊന്നുമറിയില്ല. ഇയാള്‍ ജല അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനാണ്. ഏജന്‍സി വഴിയാണ് നിയമിച്ചത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഒരു വിധത്തിലുമുള്ള ഇടപെടല്‍ ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.