സന്തോഷിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു; കേസില്‍ ഇടപെടലുണ്ടാവില്ല; റോഷി അഗസ്റ്റിന്‍

കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടര്‍ അതോറിറ്റിയില്‍ പുറം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരന്‍ ആണ് ഇയാള്‍. ആരോപണ വിധേയനായ ഡ്രൈവര്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ ഏജന്‍സിക്കു നിര്‍ദേശം നല്‍കണമെന്നും വാട്ടര്‍ അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ് തന്നെയാണെന്നാണ് പൊലീസിന്റെ സംശയം. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരാളാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സന്തോഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

ആറ് ദിവസം മുമ്പെ നടന്ന സംഭവമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിയാഞ്ഞത് വന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മു്യസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഈ സംഭവം നടന്നത്. വെളുപ്പിന് നാലേ മുക്കാലോടെ മു്യുസിയത്തില്‍ നടക്കാനിറങ്ങിയപ്പോഴാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് യുവതി പറഞ്ഞിരുന്നു. കാറില്‍ വന്നിറങ്ങിയ ഒരാള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരു്ന്നു യുവതിയുടെ പരാതി

സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പൊലീസ് തെയ്യാറാക്കുകയും പുറത്ത് വിടുകയും ചെയ്തിരൂന്നു. സംശയമുള്ളവരെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയല്‍ പരേഡില്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ ഇല്ലന്നെ യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഇവരെയെല്ലാം വിട്ടയിച്ചിരുന്നു.