ശാന്തിവനം: കെ.എസ്.ഇ.ബി ഇന്ന് മരം മുറിക്കാന്‍ എത്തിയേക്കും; സംരക്ഷണവലയമൊരുക്കാന്‍ സമരസമിതി പ്രവര്‍ത്തകര്‍

110 കെ. വി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിലെ മരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി അധികൃതര്‍ ഇന്നെത്തിയേക്കും. അതേസമയം ശാന്തിവനത്തിന് സംരക്ഷണവലയമൊരുക്കാന്‍ രാഷ്ട്രീയ-ജനകീയ കൂട്ടായ്മയും അണിനിരക്കും.രാവിലെ 10 മണിയോടെയാണ് സംരക്ഷണവലയം തീര്‍ക്കുന്നത്. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടനെ മരങ്ങള്‍ മുറിച്ച് ലൈന്‍ വലിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കാനാണ് കെഎസ്ഇബിയുടെ നീക്കം.

കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും മരങ്ങള്‍ മുറിക്കാമെന്ന ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ എന്തു വന്നാലും ശാന്തിവനത്തിലെ മരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് തടയുമെന്നാണ് സംരക്ഷണ സമരസഹായ സമിതി പറയുന്നത്. തിങ്കളാഴ്ച്ച ടവര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ ബാക്കി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി മരങ്ങള്‍ മുറിക്കാനായിരിക്കും ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍ എന്ന അനുമാനത്തിലാണ് ഇന്നു രാവിലെ സംരക്ഷണവലയം തീര്‍ക്കുന്നത്.

എഐവൈഎഫിന്റെ നേതൃത്വത്തിലായിരിക്കും ഇന്നു സംരക്ഷണവലയം തീര്‍ക്കുന്നതെന്നു ശാന്തിവനം സംരക്ഷണ സമരസഹായ സമിതി വ്യക്തമാക്കി. ശാന്തിവനത്തിനു സമീപമുള്ള കെഎസ്ഇബി ഉന്നതന്റേതെന്നു പറയപ്പെടുന്ന ഭൂമിയില്‍ കൊടി നാട്ടിയിരുന്നു. ഈ സ്ഥലം ആരുടെതാണെന്ന് വ്യക്തമല്ല. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, സിപിഐ(എംഎല്‍) തുടങ്ങി വിവിധ രാഷ്ട്രീയ-യുവജനസംഘടനകളും ജനകീയ കൂട്ടായ്മകളും ശാന്തിവന സംരക്ഷണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. കെഎസ്ഇബി മരങ്ങള്‍ മുറിക്കുകയാണെങ്കില്‍ ഓരോ ദിവസവും ഓരോ സംഘടനകള്‍ വീതം മനുഷ്യപ്രതിരോധം തീര്‍ത്ത് അറസ്റ്റ് വരിക്കാനാണ് തീരുമാനമെന്നും സഹായ സമിതി അറിയിച്ചു.

ശാന്തിവനത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ പ്രതീക്ഷ.