തട്ടം വിവാദം; സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം; വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ്

തട്ടം വിവാദത്തിൽ സമസ്തയുടെ നിലപാടിനോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പമാണെന്നാണ് വിശദീകരണം. തട്ടം വിവാദത്തെ ലീഗ് എതിർക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ സമസ്തക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

തട്ടം ഇടാൻ പാടില്ല, അത് പരിഷകൃത സമൂഹത്തിനു ചേരില്ല എന്ന് ചിലർ പറഞ്ഞതുകൊണ്ടാണ് സലാം വാർത്ത സമ്മേളനം നടത്തിയതെന്നും ആരെയും ഉദ്ദേശിച്ചല്ല സലാമിന്റെ പരാമർശമെന്ന് സലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും ലീഗ് പ്രസിഡന്റ് വിശദീകരിച്ചു. പിഎംഎ സലാമിന്റെ പരാമർശത്തിൽ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിചേർത്തു.

മുസ്ലിം ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകള്‍ പിഎംഎ സലാമിന്റെ പ്രസ്താവനക്കെതിരെ കത്തയച്ചു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്.സമസ്തക്ക് ഏതെങ്കിലും തരത്തിൽ പരാതി ഉള്ളതായി അറിയില്ല. ആരും പരാതി അറിയിച്ചിട്ടില്ല. ലീഗ് – സമസ്ത തർക്കമെന്നത് തട്ടം വിവാദം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്നും തട്ടം വിവാദത്തെ എതിർക്കുകയാണ് ലീഗ് ചെയ്തതെന്നും ശിഹാബ് തങ്ങൾ കൂട്ടിചേർത്തു.

നേരത്തെ വഖഫ് പ്രക്ഷോഭത്തിൽ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പിഎംഎ സലാമിന്റെ സമസ്തക്ക് എതിരായ വിമർശനം. മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും തട്ടം പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സിപിഎംന്റെ നയം വ്യക്തമായെന്നും ഇത്തരത്തിലുള്ള ഒരു നയവുമായി നടന്ന പാര്‍ട്ടിയോടുള്ള സമീപനം അവര്‍ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ വാക്കുകൾ.

സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പിഎംഎ സലാമിനെതിരെ വ്യാപകമായ എതിർപ്പ് പ്രചരിക്കുന്നതിനിടെയാണ് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കൾ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും അയച്ചത്.