സവര്‍ണ മാടമ്പിമാര്‍ക്ക് കാലം മാറിയത് മനസ്സിലാകുന്നില്ല; ജാതിവ്യവസ്ഥ ഇന്ത്യന്‍ ജനസമൂഹത്തിന്റെ ശാപം; ശബരിമല മേല്‍ശാന്തി നിയമനത്തിന് എതിരെ എസ്. എന്‍.ഡി.പി

ബരിമല മേല്‍ശാന്തി മലയാള ബ്രാഹ്‌മണനായിരിക്കണം എന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ എസ്.എന്‍.ഡി.പി യോഗം മുഖപത്രമായ യോഗനാദം. സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ ജനസമൂഹത്തിന്റെ ശാപമാണ് ജാതിവ്യവസ്ഥ. കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവര്‍ണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്.

സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും അതില്‍നിന്ന് മുക്തമല്ല. സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ഉത്തരവുകളുമൊന്നും ഇത്തരം വിവേചനങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നുമില്ലെന്ന് യോഗനാദം കുറ്റപ്പെടുത്തി. ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് മേല്‍ശാന്തി നിയമനം സംബന്ധിച്ച് പ്രതികരണമുള്ളത്.

കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവര്‍ണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടി വരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:

സഹസ്രാബ്ദങ്ങളായി ഇന്ത്യന്‍ ജനസമൂഹത്തിന്റെ ശാപമാണ് ജാതിവ്യവസ്ഥ. കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവര്‍ണ ജനതയോടുള്ള വിവേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും അതില്‍നിന്ന് മുക്തമല്ല. സുപ്രീംകോടതി വിധികളും സര്‍ക്കാര്‍ ഉത്തരവുകളുമൊന്നും ഇത്തരം വിവേചനങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നുമില്ല.

ജനകോടികള്‍ ഒഴുകിയെത്തുന്ന ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ മേല്‍ശാന്തിയോളം ആദരണീയമായ ഒരു പൗരോഹിത്യപദവി ഇന്ത്യയില്‍ വേറെയില്ല. തന്നെ തേടിവരുന്ന മനുഷ്യനോട് അത് നീ തന്നെയാകുന്നു എന്ന് പറയുന്ന ഉപനിഷത്ത് സൂക്തമായ തത്വമസിയാണ് ശബരീശന്റെ ആപ്തവാക്യം. ഭക്തനും ദൈവവും ഒന്നാകുന്ന അയ്യപ്പസന്നിധിയില്‍ ജാതിക്കും മതത്തിനും ഒരു പ്രസക്തിയുമില്ല. എന്നാല്‍ ശബരിമല ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാകട്ടെ ജാതിയാണ് എല്ലാം.

ശബരിമല മേല്‍ശാന്തി പദവിയിലേക്ക് മലയാള ബ്രാഹ്‌മണരെ മാത്രമാണ് ദേവസ്വം ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നത്. ഇത്തരം ജാതിവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2002ല്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. 2014ല്‍ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ ഒരു നിയമനത്തിലും ജാതി പരിഗണിക്കരുതെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന വിധം ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ഹൈകോടതി ഉത്തരവും പൊക്കിപ്പിടിച്ച് ദേവസ്വം ബോര്‍ഡ് ധിക്കാരം തുടരുകയും ചെയ്യുന്നു. ബ്രാഹ്‌മണ്യം ജന്മസിദ്ധമാണെന്ന മൂഢവിശ്വാസത്തിലാണ് ഇക്കൂട്ടര്‍. ഇത് നിലനിറുത്താനായി പലവിധ തന്ത്രങ്ങളാണ് അലംബിക്കുന്നത്. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമെന്ന ന്യായം പറഞ്ഞ് ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുകയായിരുന്നു ഇത്രയും കാലം സംസ്ഥാനം ഭരിച്ച വിവിധ സര്‍ക്കാരുകള്‍. കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ക്ക് തന്നെ ബോര്‍ഡ് നിലപാട് അപമാനകരമാണെന്ന് പിണറായി സര്‍ക്കാരെങ്കിലും തിരിച്ചറിയണം.

കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാര്‍ മേല്‍ശാന്തി പോയിട്ട് കീഴ്ശാന്തിയോ കഴകക്കാരനോ പോലും ആയിട്ടില്ല. ശബരിമല കൂടാതെ ഏറ്റുമാനൂര്‍, വൈക്കം, തിരുവല്ല, കോട്ടയം തിരുനക്കര, തൃപ്പൂണിത്തുറ, വടക്കുംനാഥന്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ഗുരുവായൂര്‍, കൂടല്‍മാണിക്യം ക്ഷേത്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. 2002 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്‌മണരായ ശാന്തിക്കാരുണ്ട്. കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങളില്‍ 2015ലാണ് ഇവരെത്തിയത്. ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍ മരുന്നിന് പോലും ഒരാളില്ല. കീഴ്വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്‌മണരെ ഈ ജോലിയില്‍നിന്ന് അകറ്റി നിറുത്താന്‍ ഇക്കാലത്തും പറയുന്നത്.

ശബരിമലയില്‍ മേല്‍ശാന്തിയെ കൂടാതെ ഉള്‍കഴകം എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ കീഴ്ശാന്തി തസ്തികയുണ്ട്. സീനിയോറിറ്റിയുടെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഈ നിയമനത്തിനും അബ്രാഹ്‌മണരെ പരിഗണിക്കാറില്ല. ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ കീഴ്ജാതിക്കാര്‍ വരുമെന്നതിന്റെ പേരില്‍ കഴകം തസ്തികകള്‍ പോലും ഒഴിച്ചിടുകയാണ് പതിവ്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിലാകട്ടെ ജാതിഭ്രാന്ത് കൊടികുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനപ്പുറത്ത് കയറുന്നവര്‍ക്കും പൂണൂല്‍ വേണം. നമസ്‌കാര മണ്ഡപത്തില്‍ ബ്രാഹ്‌മണര്‍ മാത്രമേ നമസ്‌കരിക്കാവൂ. ശ്രീകോവിലിനുള്ളില്‍ തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രമാണ് പ്രവേശനം. തിടപ്പള്ളിയിലും അങ്ങനെ തന്നെ. 20,000 രൂപ നല്‍കി പാപമോചനത്തിന് ബ്രാഹ്‌മണന്റെ കാലുകഴുകിച്ചൂട്ടു നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്. വടക്കുംനാഥന്‍ ക്ഷേത്രത്തിലും തിരുവില്വാമലയിലും ഇതൊക്കെ തന്നെയാണ് കീഴ്വഴക്കം.

പല പ്രമുഖ ക്ഷേത്രങ്ങളിലും തന്ത്രിസ്ഥാനവും മേല്‍ശാന്തി പദവിയും കാരായ്മയാണ്. അതായത് പ്രത്യേക കുടുംബത്തിന് പാരമ്പര്യാവകാശമാണ്. ശ്രീകോവിലുകള്‍ അബ്രാഹ്‌മണര്‍ക്ക് അപ്രാപ്യമാക്കുന്ന മറ്റൊരു സംവിധാനമാണിത്. പ്രത്യേക കുടുംബങ്ങളില്‍ അനന്തരാവകാശികള്‍ ഇല്ലെങ്കിലോ പദവി വേണ്ടെന്ന് വയ്ക്കുകയോ ചെയ്താല്‍ മാത്രമാണ് ഈ തസ്തികളിലേക്ക് മറ്റുള്ളവരെ നിയമിക്കൂ. കാരായ്മ സമ്പ്രദായം എടുത്തുകളയേണ്ട കാലമായെന്ന് ദേവസ്വം ബോര്‍ഡുകള്‍ തിരിച്ചറിയണം.

പൂജാരിമാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കണ്‍ട്രോള്‍ ക്ഷേത്രങ്ങളായ പ്രശസ്തമായ തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരന്‍കുളങ്ങര ക്ഷേത്രങ്ങളില്‍ സ്ഥിതി ഇതിലും ദയനീയമാണ്. ഈ ക്ഷേത്രങ്ങളിലെ ഭരണസമിതിയിലോ പൊതുസമിതിയിലോ ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് അംഗത്വം പോലും നല്‍കില്ല. ഇതിനെതിരെ പലതവണ കോടതിവിധികളുണ്ടായിട്ടും സാംസ്‌കാരിക തലസ്ഥാനത്തെ സവര്‍ണമാടമ്പിമാര്‍ക്ക് കാലം മാറിയത് മനസിലാകുന്നില്ല. കര്‍ശന നടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുട്ടുവിറക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞവയെല്ലാം സര്‍ക്കാരിന് പരോക്ഷമായി നിയന്ത്രണമുള്ള ദേവസ്വം ബോര്‍ഡുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ കാര്യങ്ങളാണെങ്കില്‍ കോടികള്‍ വരുമാനമുള്ള പല കുടുംബ, സ്വകാര്യക്ഷേത്രങ്ങളില്‍ നടക്കുന്നത് പച്ചയായ ജാതിക്കളി തന്നെയാണ്. അടിച്ചുതളിക്കാരൊഴികെ മറ്റൊരു തസ്തികകളിലും ഇവിടെ അവര്‍ണരെ പരിഗണിക്കുന്ന പതിവില്ല. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാന്‍ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം.

ബ്രാഹ്‌മണര്‍ വിശേഷിച്ച് നമ്പൂതിരി സമൂഹത്തിലെ പുതിയ തലമുറ പൗരോഹിത്യത്തില്‍ നിന്ന് അകലുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് ഈ ജോലിയോട് താത്പര്യമില്ല. വിദ്യാസമ്പന്നരായ ബ്രാഹ്‌മണ യുവതികള്‍ക്ക് പുരോഹിതരായ യുവാക്കളെ വിവാഹം കഴിക്കാനും താത്പര്യമില്ലത്രെ. സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളും ജോലിയുടെ കാഠിന്യവും അസമയത്തുള്ള ജോലിക്രമവും മറ്റുമാകാം കാരണം. ഈ യാഥാര്‍ത്ഥ്യം കണക്കിലെടുത്താല്‍ പകരം മറ്റുള്ളവര്‍ വന്നേ തീരൂ. കഴിവും പാണ്ഡിത്യവുമുള്ള ധാരാളം അബ്രാഹ്‌മണര്‍ ഈ രംഗത്തുണ്ട്. അവര്‍ക്ക് മാന്യമായ അവസരമൊരുക്കിയില്ലെങ്കില്‍ ഭാവിയില്‍ ഇവരും ഈ മേഖലയില്‍ നിന്ന് അകന്നുപോകും.

Read more

ജാതിവിവേചനങ്ങള്‍ക്കെതിരെ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനും മഹാത്മ അയ്യങ്കാളിയും പോലുള്ള മഹാരഥന്മാരുടെ പോരാട്ടം നടന്ന മണ്ണാണിത്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതിവിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണം.