ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കരുത്; ഗവർണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസായ എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ് മണികുമാറിന് കഴിയുമോയെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടികാട്ടുന്നത്.

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്ന സമതിയിലും എസ് മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്‍റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

കേരള ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസായ എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണാക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള സമിതി. ഇതിൽ സ്പീക്കറും മുഖ്യമന്ത്രിയും മണികുമാറിന്റെ പേര് അംഗീകരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് വിയോജിക്കുകയാണ് ചെയ്തത്.

നിലവിലുള്ള കീഴ് വഴക്കങ്ങള്‍ അനുസരിച്ച് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മറ്റ് അംഗങ്ങളെ അറിയിച്ച് അവരുടെ അഭിപ്രായം ചോദിച്ചറിഞ്ഞ ശേഷമേ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കാറുള്ളൂവെന്ന് വിയോജനക്കുറിപ്പിൽ വിഡി സതീശൻ പറയുന്നു. സമിതി അംഗമായ തനിക്ക് അര്‍ഹരായവരുടെ പേരും അനുബന്ധ വിവരങ്ങളും മുന്‍കൂട്ടി ലഭിച്ചില്ല. തികച്ചും ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഇത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്ന് അറിയിക്കുന്നുവെന്ന് വിയോജനക്കുറിപ്പിൽ പ്രതിപക്ഷ നേതാവ് പറയുന്നു.