റിന്‍സിയുടെ കൊലപാതകം; പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവതിയെ നടുറോോഡില്‍ വച്ച് വെട്ടിക്കൊലപ്പൈടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിയാസ് (25) ആണ് മരിച്ചത്. ആളൊഴിഞ്ഞ ഒരു പറമ്പിലാണ് റിയാസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് റിയാസ് നടുറോഡില്‍ വച്ച് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി (30)ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയായിരുന്നു.

ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി രാത്രി കട അടച്ച് മക്കളോടൊപ്പം തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ വരുന്നതിനിടെ റോഡില്‍ ആളോഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. കയ്യില്‍ കരുതിയ കത്തി എടുത്ത് റിന്‍സിയെ തുടര വെട്ടി പരിക്കേല്‍പ്പിച്ചു. കുട്ടികളുടെ ഒച്ച കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു.

ആക്രമണത്തില്‍ മുഖത്തും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റ റിന്‍സി ഇന്നലെ കാലത്താണ് മരിച്ചത്. മൂന്ന് വിരലുകള്‍ അറ്റുപോയ നിലയിലായിരുന്നു. മുപ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരനും അയല്‍വാസിയുമാണ് റിയാസ്. റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് റിയാസിനെ പുറത്താക്കിയത്. ജോലിയില്‍ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തിരിച്ചെടുക്കാന്‍ റിന്‍സി തയ്യാറാകാത്തതിലെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ്് പറഞ്ഞത്.