പുതുവത്സരാഘോഷം; മൂന്ന് നഗരങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ, ജാഗ്രതയോടെ പൊലീസും എക്സൈസും, ഡിജെ പാർട്ടികൾ മുൻകൂട്ടി അറിയിക്കണം

പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി പൊലീസും എക്സൈസും രം​ഗത്ത്. പ്രധനപ്പെട്ട നഗരങ്ങളായ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. ഡിജെ പാർട്ടി നടത്തുന്ന ഹോട്ടലുകളും റെസ്റ്റോറൻ്റുകളും മുൻ കൂട്ടി എക്സൈസിന്റെ അനുമതി വാങ്ങാൻ നിർദ്ദേശം നൽകി.

തിരുവനന്തപുരത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം. രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിനാണ് നിർദേശം. മാനവിയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് പദ്ധതി. നഗരത്തിൽ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷങ്ങൾ നടക്കുന്നത് പ്രധാനമായും ശംഖുമുഖം, കോവളം, വർക്കല ബീച്ചുകൾ കേന്ദ്രികരിച്ചാണ്. ഇവിടങ്ങളിലെ ഹോട്ടലുകൾ റിസോർട്ടുകൾ എന്നിവക്ക് പുറമെ മാളുകൾ ക്ലബ്ബുകൾ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, അമിതവേഗത, ഡ്രൈവിംഗ് അഭ്യാസങ്ങൾ തുടങ്ങിയവ നിരീക്ഷിക്കാൻ ശക്തമായ പൊലീസ് പരിശോധനയും ഉണ്ടാകും.

സ്ത്രീകളുടെയും കുട്ടികളും സുരക്ഷ ഉറപ്പാക്കാൻ പുരുഷ വനിതാ പൊലീസുകാർ മഫ്തിയിൽ പരിശോധന നടത്തും. പ്രധാനപ്പെട്ട ജംഗ്ഷനിൽ പെട്രോളിങ്ങും ശക്തമാക്കാനുമാണ് പൊലീസ് തീരുമാനം. മയക്കുമരുന്ന് ഉപയോഗം തടയാൻ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രിക്കും.12 മണി വരെയായിരിക്കും ആഘോഷ പരിപാടികൾക്ക് അനുമതി ഉണ്ടാകുക.

പുതുവത്സരവുമായി ബന്ധപ്പെട്ട് പരിപാടികൾക്ക് വരുന്ന എല്ലാവരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ വന്ന പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് സംഘാടകർ ഉറപ്പുവരുത്തണമെന്നും പുറകിൽ പൊലീസിനെ നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൊലീസിനെ കൃത്യസമയത്ത് അറിയിക്കാമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു. വൈകിട്ട് ഏഴ് മണിക്ക് ശേഷം റോ റോ സർവീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങാൻ ബസ് സർവീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ പാപ്പാഞ്ഞിയെ കത്തിക്കുന്ന ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാർക്കിങ്ങും അനുവദിക്കില്ല.

കോഴിക്കോട് പുതുവത്സരാഘോഷത്തിന് പൊലീസിൻറെ കർശന നിരീക്ഷണം ഉണ്ടാകും. പ്രധാന ആഘോഷ കേന്ദ്രമായ ബീച്ചിലേക്ക് 3 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ആഘോഷം സംഘടിപ്പിക്കുന്നവർ പൊലീസിനെ അറിയിക്കണം. അതിഥി തൊഴിലാളികളുടെ ആഘോഷം തൊഴിലുടമ നിരീക്ഷിക്കണം. ലഹരി ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കരുത്.

വാഹനങ്ങളിൽ അഭ്യാസം കാണിക്കുന്നവരെ പിടികൂടാനും സംവിധാനം ഒരുക്കി, താമരശേരി ചുരത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ വാഹനങ്ങൾ നിർത്തരുത് വ്യൂ പോയിൻറിലും നോ പാർക്കിങ്ങ് കർശനമായി നടപ്പാക്കും. രാത്രി ഏഴ് മുതൽ ചുരത്തിലെ കടകൾ അടക്കണം. ഫയർ ഡിസ്പ്ളെ കോടതി നി‍ർദ്ദേശങ്ങൾ പാലിച്ച് മാത്രം നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.