"പറയേണ്ടത് പറയാതെ കക്ഷിരാഷ്ട്രീയത്തിന്റെ വിഴുപ്പലക്കൽ മാത്രമാണ് സഭയിൽ നടത്തുന്നത്"

വാർത്താ ചാനലുകളിലെ അന്തിചർച്ചകളുടെ മറ്റൊരു രൂപമായി നിയമസഭയിലെ ചർച്ചകൾ മാറിപ്പോകുന്നു എന്നത് അത്യന്തം ഖേദകരമാണെന്ന് സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത് മാരാർ. സർക്കാരിന്റെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ചയിൽ നയവും ബില്ലും ഇല്ലാതാകുകയും ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ പ്രസംഗം മാത്രമാണ് കൂടുതലായും നടക്കുന്നതെന്നും രഞ്ജിത് മാരാർ തന്റെ ഫേയ്സ്ബുക്കിൽ കുറിച്ചു. ചാനൽ ചർച്ചകളെ വിലകുറച്ചു കാണുകയല്ല, മറിച്ച് എം.എൽ.എമാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും രഞ്ജിത് മാരാർ പറഞ്ഞു.

രഞ്ജിത് മാരാരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നാടിന്റെ വിധി നിർണയിക്കുന്ന നയം പ്രഖ്യാപിക്കുന്ന സമ്മേളനമാണ് നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. വരുന്ന ഒരു വർഷം സർക്കാരിന്റെ നയം എന്താണ് എന്ന് സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ നിയമസഭയെ അറിയിക്കുന്നു. നയത്തിന്റെ ഒരു ഏകദേശ ചിത്രമാണ് ഗവർണർ നൽകുന്നത്. അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബില്ലുകളുടെ സംക്ഷിപ്തം നയപ്രഖ്യാപനത്തിൽ ഉണ്ടാകും. സർക്കാർ തയ്യാറാക്കി നൽകുന്ന പ്രസംഗം സഭയിൽ വായിക്കുക എന്ന ഭരണഘടനാ ചുമതലയാണ് ഗവർണർക്കുള്ളത്. ഓരോ വർഷവും ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുന്നത്. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ നടപടിയാണിത്.

പിന്നീട് നാം തെരെഞ്ഞെടുത്ത് അയക്കുന്ന നിയമസഭയിലെ അംഗങ്ങളുടെ ഊഴമാണ്. രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളിലൂടെ നയത്തിലെ ഓരോ ബില്ലിനെക്കുറിച്ചും സാമാജികർ സംസാരിക്കും. ഒരംഗത്തിന് എട്ട് മിനിറ്റ് വരെയായിരിക്കും ലഭിക്കുക. ഈ സമയത്തിനുള്ളിൽ നയത്തെക്കുറിച്ചും ബില്ലിനെപ്പറ്റിയും കാര്യമാത്ര പ്രസക്തമായി ചുരുക്കി സംസാരിക്കണം. ഇതിനായി അംഗങ്ങൾ ബില്ലിനെ പറ്റി നന്നായി ഗൃഹപാഠം ചെയ്യണം.
നയത്തിനും ബില്ലിനും അനുകൂലമായി ഭരണകക്ഷി അംഗങ്ങളും, വീഴ്ചകളും ജനങ്ങളെ എങ്ങനെ ദോഷകരമായി ബാധിക്കും എന്ന വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങളും സംസാരിക്കുക സ്വാഭാവികം.

ദുഃഖകരമായ കാര്യം നിങ്ങളോട് പങ്ക് വയ്ക്കട്ടെ, ഈ ചർച്ചയിൽ നയവും ബില്ലും ഇല്ലാതാകുകയും ചേരിതിരിഞ്ഞുള്ള രാഷ്ട്രീയ പ്രസംഗം മാത്രമാണ് കൂടുതലായും നടക്കുന്നത്. അഭ്യന്തര വകുപ്പിന്റെ നയത്തിലെ വീഴ്ചയെ ആധാരമാക്കി കെ.കെ രമ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസംഗം സഭയുടെ യഥാർത്ഥ സ്പിരിറ്റ്‌ ഉൾക്കൊണ്ട്‌ ആണെന്നത് മറക്കുന്നില്ല. പക്ഷെ ഭൂരിഭാഗം പേരും fly off at a tangent എന്ന് പറയുന്നത് പോലെ പറയേണ്ടത് പറയാതെ കക്ഷിരാഷ്ട്രീയത്തിന്റെ വിഴുപ്പലക്കൽ മാത്രമാണ് നടത്തുന്നത്.

ഒരു തയ്യാറെടുപ്പും ആവശ്യമില്ലാത്ത എളുപ്പവഴിയിലെ ക്രിയചെയ്യലാണ് ഈ രാഷ്ട്രീയ പ്രസംഗങ്ങൾ.
തെരഞ്ഞെടുപ്പ് അവലോകനം, ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് തുടങ്ങിയ വിഷയങ്ങൾ നിയമസഭയിൽ കടന്നുവരുകയും നിയമനിർമാണം മറന്നു പോകുകയും ചെയ്യുന്നു. വാർത്താ ചാനലുകളിലെ അന്തിചർച്ചകളുടെ മറ്റൊരു രൂപമായി നിയമസഭയിലെ ചർച്ചകൾ മാറിപ്പോകുന്നു എന്നത് അത്യന്തം ഖേദകരമാണ്. ചാനൽ ചർച്ചകളെ വിലകുറച്ചു കാണുകയല്ല, മറിച്ച് എം.എൽ.എമാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് ചൂണ്ടിക്കാണിച്ചെന്നു മാത്രം.

1985 വരെയുള്ള കാലഘട്ടങ്ങളിലെ നയപ്രഖ്യാപന പ്രസംഗങ്ങൾ പരിശോധിച്ചാൽ 25 ബില്ലുകളുടെ വരെ പേര് ചേർത്തിരുന്നു. ഇപ്പോഴാകട്ടെ രണ്ടോ മൂന്നോ എണ്ണത്തിലേക്കു ചുരുക്കുന്നു. നിയമ നിർമാണ പ്രക്രിയയിലെ വെള്ളം ചേർക്കൽ ഇവിടെ നിന്നാരംഭിക്കുന്നു.
രാഷ്ട്രീയം പറയുന്നത് തെറ്റല്ല, പറയുക തന്നെ വേണം. രാഷ്ട്രീയം പറഞ്ഞു കൊണ്ടുതന്നെ നയത്തെ പുഷ്ടിപ്പെടുത്തിയും വിമർശിച്ചുമൊക്കെയാണ് പതിറ്റാണ്ടുകൾ കെ.എം.മാണി, ദേവസിക്കുട്ടി, ടി.എം ജേക്കബ്, കോടിയേരി ബാലകൃഷ്ണൻ എന്നിവരൊക്കെ സംസാരിച്ചിരുന്നത്.

ഉത്തരവാദിത്വത്തോടെ സംസാരിക്കേണ്ട അംഗങ്ങൾ വിഷയത്തിൽ നിന്ന് പറന്നകലുന്നത് സ്പീക്കർ നോക്കിയിരിക്കരുത്. ലോക്സഭയിൽ ഏറ്റവും മികച്ച അംഗമായി തിളങ്ങിയ എം.ബി രാജേഷിനു ഇതെല്ലാം നിയന്ത്രിക്കാൻ കഴിയും. മോട്ടോർ വാഹന ഭേദഗതി ബിൽ ഭേദഗതി പാർലമെന്റിൽ തടഞ്ഞു നിർത്തിയത് മികച്ച പാർലമെന്ററിയൻ എന്ന് പേര് കേട്ട എം.ബി രാജേഷ് ആയിരുന്നു എന്നോർമ്മിക്കുന്നു.
കേരള നിയമ സഭ പാർലമെന്റിനു പോലും മാതൃകയാണ്. സബ്ജക്ട് കമ്മറ്റി അടക്കമുള്ള സമിതികൾ കേരള നിയമസഭയിൽ നിന്നും പാർലമെന്റ് പകർത്തിയതാണ്.

ഈ സഭയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കാൻ അംഗങ്ങൾ സ്വമേധയാ തയ്യാറാകണം. നിയമനിർമാണ സഭയെ കവല പ്രസംഗത്തിനുള്ള വേദിയാക്കരുത്