'ബക്കറ്റില്‍ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്പോള്‍ ചോര പുരണ്ട കുഞ്ഞ്'; പൊലീസിന്റെ ഇടപെടലില്‍ നവജാത ശിശുവിന് പുനര്‍ജ്ജന്മം

പത്തനംതിട്ട ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. വീട്ടില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ജനിച്ച് മണിക്കൂറുകള്‍ മാത്രമായിട്ടുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിനുള്ളില്‍ ഇടുകയായിരുന്നു. പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പൊലീസെത്തി നോക്കിയപ്പോള്‍ ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.

പിന്നാലെ ബക്കറ്റുമായി പൊലീസ് സംഘം ഓടി. പൊലീസ് വാഹനത്തില്‍ ആദ്യം ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് വിവരം.

കുട്ടി മരണപ്പെട്ടുവെന്ന് യുവതി പറഞ്ഞുവെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ അന്വേഷിച്ചെത്തിയതെന്ന് ചെങ്ങന്നൂര്‍ സിഐ പറഞ്ഞു. ഒരു ബക്കറ്റിലാക്കി ബാത്ത് റൂമില്‍ വെച്ചിട്ടുണ്ടെന്നും പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ബാത്ത് റൂമില്‍ തുണിയിട്ട ഒരു ബക്കറ്റ് കണ്ടു. ഒരു കരച്ചിലും കേട്ടു. ഞെട്ടിപ്പോയി. തുണി മാറ്റി നോക്കിയപ്പോള്‍ അവശനിലയില്‍ ചോര കുഞ്ഞ്. ജീവന്‍ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ അഭിലാഷ് ആ ബക്കറ്റെടുത്ത് ഓടുകയായിരുന്നു.

ഉടനെ അടുത്ത ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നത്. കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ആദ്യ പരിഗണനയെന്നും സിഐ വിശദീകരിച്ചു.