ഇറാനുമായി ചര്‍ച്ചയ്ക്കില്ല, സഹായങ്ങളും നല്‍കില്ല; ആണവ കരാറില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായി ആണവ കരാറുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സിവിലിയന്‍ ആണവോര്‍ജ പദ്ധതിയെ പിന്തുണക്കുന്നതിനായി 30 ബില്യണ്‍ ഡോളര്‍ വരെ സഹായം ലഭ്യമാക്കാനുള്ള പദ്ധതി ട്രംപ് ഭരണകൂടം സ്വകാര്യമായി മുന്നോട്ടുവച്ചതായി അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ ഭരണകൂടം ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയോ ഒരു തരത്തിലുള്ള സഹായം വാഗ്ദാനം ചെയ്യുകയോ ഇല്ലെന്ന് ട്രംപ് വ്യക്തമാക്കി. താന്‍ ഇറാനുമായി സംസാരിക്കുന്നില്ല. തങ്ങള്‍ അവര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യുന്നുമില്ലെന്ന് ട്രംപ് പറഞ്ഞു. തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ അമേരിക്ക പൂര്‍ണ്ണമായും ഇല്ലാതാക്കിയാതായി ആവര്‍ത്തിച്ചു.

Read more

ആണവോര്‍ജ പദ്ധതിയ്ക്ക് ട്രംപ് ഭരമകൂടം ധനസഹായം മുന്നോട്ടുവച്ചതായുള്ള പ്രചരണം വ്യാജ വാര്‍ത്തകള്‍ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ബാക്ക്ചാനല്‍ ശ്രമങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടത്തിലെ അംഗങ്ങള്‍ ഇറാന് സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നല്‍കുന്നതിനുള്ള ഓപ്ഷനുകള്‍ പരിഗണിച്ചിരുന്നു.