'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയെ പിന്തുണച്ച് ആര്‍എസ്എസിന്റെ സാംസ്‌കാരിക സംഘടന. നിസാരവും ബാലിശവുമായ തടസവാദങ്ങള്‍ ഉന്നയിച്ച് സര്‍ഗാവിഷ്‌കാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് തെറ്റാണെന്ന് തപസ്യ കലാ സാഹിത്യ വേദി വ്യക്തമാക്കി.

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ പ്രദര്‍ശനാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് സിബിഎഫ്സി പിന്മാറണമെന്ന് തപസ്യ കേന്ദ്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

സിനിമയായാലും സാഹിത്യമായാലും അവയുടെ ശീര്‍ഷകങ്ങളും കഥാപാത്രങ്ങളുടെ പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. പുരാണകഥാപാത്രങ്ങളുടെ പേരുകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കിടരുത് എന്ന് തീരുമാനിക്കാനാവില്ല. ഭാരതത്തില്‍ ജാതിമത ഭേദമന്യെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. ഇപ്പോള്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താനുള്ള സാഹചര്യം എന്താണെന്ന് സിബിഎഫ്സി വ്യക്തമാക്കണം.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കണ്ട് പ്രദര്‍ശനാനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്ത കേരളത്തിലെ റീജ്യണല്‍ അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനത്തെ അവഗണിച്ചാണ് ബോര്‍ഡ് ചെയര്‍മാന്‍ പേര് മാറ്റിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന നിലപാടെടുത്തത്. പ്രശ്നം പരിഹരിക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം പുനഃപരിശോധന നടത്തിയ റിവിഷന്‍ കമ്മിറ്റിയും പേര് മാറ്റണമെന്ന നിലപാട് തന്നെ എടുത്തത് ഖേദകരമാണ്.

ചിത്രത്തിന്റെ പേരു മാറ്റാതെ തന്നെ പ്രദര്‍ശനാനുമതി നല്‍കി, സെന്‍സര്‍ ബോര്‍ഡ് അതിന്റെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്നും തപസ്യ ആവശ്യപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തപസ്യ സിബിഎഫ്സി ചെയര്‍മാന് സന്ദേശമയച്ചു.