'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം; പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ശിവന്‍കുട്ടി

‘മാര്‍ക്ക് ജിഹാദ്’ പരാമര്‍ശത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിവാദ പരാമര്‍ശം നടത്തിയ ഡല്‍ഹി സർവകലാശാലയിലെ കിരോരി മാള്‍ കോളേജിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയത്. വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളത് . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു ആര്‍എസ്എസുമായി ബന്ധമുള്ള നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ പ്രൊഫസര്റുടെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും കേരളത്തില്‍ മാര്‍ക്ക് ജിഹാദുണ്ടെന്നുമാണ് രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി സർവകലാശാലയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയത്.

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളത് . ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണം.