കളമശ്ശേരി മണ്ഡലത്തിലെ പൊതുജന പരാതി പരിഹാര അദാലത്ത്; ആദ്യഘട്ടം സമാപിക്കുമ്പോള്‍ 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി

എറണാകുളം കളമശ്ശേരി മണ്ഡലത്തിലെ ആദ്യഘട്ട പൊതുജന പരാതി പരിഹാര അദാലത്ത് സമാപിക്കുമ്പോള്‍ ലഭിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കിയതായി മന്ത്രി പി രാജീവ്. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പി രാജീവ് അദാലത്തിനെ കുറിച്ച് വ്യക്തമാക്കിയത്. സ്വന്തമായി വീടില്ലാതിരുന്ന ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജിനും സ്‌നേഹവീട് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറില്‍ നടന്ന അദാലത്തില്‍ വീട് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണെന്നും മന്ത്രി കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

വീട് മുതല്‍ റേഷന്‍ കാര്‍ഡ് വരെ നല്‍കാന്‍ സാധിച്ച, കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആശ്വാസത്തണലൊരുക്കിയാണ് പബ്ലിക് സ്‌ക്വയര്‍ അദാലത്തിന്റെ ഈ ഘട്ടം സമാപിക്കുന്നത്. അദാലത്ത് വേദിയില്‍ നിന്നടക്കം ലഭിച്ചതുള്‍പ്പെടെ ആകെ പരിഗണിച്ച 1280 പരാതികളില്‍ 908 എണ്ണവും തീര്‍പ്പാക്കി. വേദിയില്‍ ലഭിച്ച 372 പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി തീര്‍പ്പാക്കും.

ചെട്ടിക്കാട് പാറക്കുളം സ്വദേശി ലീലയും ഭിന്നശേഷിക്കാരനായ മകന്‍ ഷിനോജും താമസിച്ചിരുന്നത് ഏത് നിമിഷവും നിലംപൊത്താവുന്ന ഷെഡ്ഡിലായിരുന്നു. ഈ ദുരിത ജീവിതത്തിന് അറുതി വരുത്തിക്കൊണ്ട് സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്കൊരു വീട് നിര്‍മ്മിച്ചുനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ലീലയെപ്പോലെ ഏലൂര്‍ സ്വദേശികളായ മറ്റ് 3 പേര്‍ക്ക് കൂടി പബ്‌ളിക് സ്‌ക്വയറിലൂടെ കിടപ്പാടമൊരുങ്ങിയിട്ടുണ്ട്. ഏലൂര്‍ നഗരസഭയുടെ കീഴിലുള്ള ആശ്രയ ഭവനിലെ ഭവന യൂണിറ്റുകളാണ് ഇവര്‍ക്ക് അനുവദിച്ചത്.

നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിച്ച ഈ പൊതുജന പരാതി പരിഹാര അദാലത്ത് പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. താലൂക്ക് തലം വരെ അദാലത്തുകള്‍ നടന്നിട്ടുണ്ടെങ്കിലും പഞ്ചായത്ത് – നഗരസഭാ തലത്തില്‍ ഇത്ര വിപുലമായ അദാലത്തുകള്‍ നടക്കുന്നത് ഇതാദ്യമാണ്.

ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേയും ജില്ലാ – താലൂക്ക് – വില്ലേജ് തല ഉദ്യോഗസ്ഥര്‍ എന്നിവരും പരാതി കേള്‍ക്കാനും പരിഹരിക്കാനും എനിക്കൊപ്പം നിന്നു.
പട്ടയവും റേഷന്‍ കാര്‍ഡും വീടിനായുള്ള വഴിയും വായ്പയും മാലിന്യപ്രശ്‌നവും ഉള്‍പ്പെടെയുള്ള വിഷയങ്ങളുമെല്ലാം അദാലത്തിലൂടെ പരിഹരിക്കാന്‍ സാധിച്ചു. ഇനി പരാതിപരിഹാര ഉത്തരവുകള്‍ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്താന്‍ താമസിയാതെ അവലോകന യോഗം ചേരും. ഒപ്പം പബ്ലിക് സ്‌ക്വയറിന്റെ രണ്ടാം ഘട്ടത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി ജൂണ്‍ മാസത്തില്‍ മുഖാമുഖം പരിപാടിയും സംഘടിപ്പിക്കും.

Read more