കനത്ത മഴ; ആറ് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം; മത്സ്യബന്ധനത്തിന് വിലക്ക്

അസാനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

മലയോരത്തും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവമ്പാടി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശ്ശേരിയില്‍ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആന്ധ്ര തീരത്ത് എത്തുന്ന അസാനി ചുഴലിക്കാറ്റ് ദിശ മാറി മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതല്‍ അസാനിയുടെ ശക്തി കുറയും. അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദമായി മാറും. ആന്ധ്രയുടെ വടക്കന്‍ തീര മേഖലയില്‍ ശക്തമായ മഴയുണ്ട്. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്. വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനസര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കി. ആന്ധ്ര തീരത്ത് മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേനയേയും നാവികസേനയേയും ദുരന്തസാധ്യതാ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്