ചുവന്ന കാര്‍ നടിയുടെതോ, കോണ്‍ഗ്രസ് നേതാവിന്റെതോ? ആറാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ! തമിഴ്‌നാട്ടില്‍ ആണെന്ന് സൂചന

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒഴിവില്‍ കഴിയുന്നത് തമിഴ്‌നാട്ടിലാണെന്ന് സൂചന. ആറാം ദിവസവും രാഹുലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. രാഹുല്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും രാഹുല്‍ എത്തിച്ചേര്‍ന്നതായി സൂചനയുണ്ട്. പുതിയ ഫോണും സിം നമ്പറും ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും.

കഴിഞ്ഞ വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഓഫീസില്‍നിന്ന് പോയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊള്ളാച്ചിയില്‍ ഉണ്ടായിരുന്ന രാഹുല്‍ വെള്ളിയാഴ്ച വൈകുന്നേരം കോയമ്പത്തൂരിലേക്ക് പോയതായാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം.

എസ്‌ഐടി സംഘങ്ങള്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും പരിശോധന നടത്തി. തമിഴ്‌നാട്ടില്‍ ഇപ്പോഴും എസ്‌ഐടി സംഘം പ്രതിനിധികളുണ്ട്. രാഹുലിനെ പാലക്കാട് നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്. ഒരു ചുവന്ന കാറിലാണ് രാഹുല്‍ പാലക്കാട് നിന്ന് കടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഒരു നടിയുടെ പേരിലുള്ള കാറാണിത് എന്നും സൂചനയുണ്ടായിരുന്നു. ഈ കാര്‍ ഉപയോഗിച്ചിരുന്നത് രാഹുലിനെ സഹായിച്ച കോണ്‍ഗ്രസ് നേതാവാണ് എന്നാണ് സൂചന. രാഹുലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആല്‍വിനെ പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഫ്‌ലാറ്റിന്റെ കെയര്‍ ടേക്കര്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഇതിന് മുമ്പ് രാഹുലിനെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. യുവതിയെ ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും ഫോണ്‍ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

Read more

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി പരിഗണിക്കുന്നത്. രാഹുല്‍ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളാണെന്നും ഒളിവില്‍ പോയത് ഒട്ടേറെ തെളിവുകള്‍ നശിപ്പിച്ചിട്ടാണെന്നും പൊലീസ് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.