'കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരൻ'; ജീവിതത്തിലും സിനിമയിലും ഗണേഷ് കുമാറിന്റെ വേഷം ഒന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സോളാർ പീഡന കേസിൽ സിബിഐ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസിൽ  പ്രതിഷേധം ഉയരുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കിയതിൽ ഗണേഷ് കുമാർ അടക്കമുള്ളവർക്ക് പങ്കെന്ന കണ്ടെത്താലാണ് ചർച്ചയായിരിക്കുന്നത്. കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ് കുമാർ ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നുവെന്ന് യൂത്ത്കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ടിൽ കേസിൽ നടന്ന ഗൂഢാലോചന വിവരങ്ങളും. കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ.ഇതോടെയാണ് കോൺഗ്രസ് ക്യാമ്പിൽ പ്രതിഷേധം പുകഞ്ഞത്.

അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും ഗണേഷ് കുമാർ ചതി കാണിച്ചുവെന്നാണ് വിമർശനം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ വിമർശനം. കോൺഗ്രസിന്റെ സൈബർ വിങ്ങിലൂടെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.” എന്നു പറഞ്ഞാണ് രാഹുൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

” കൂടെ നിന്നിട്ട് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്കുമാർ സിനിമയിൽ ഒന്നിലേറെ തവണ അവതരിപ്പിച്ചിട്ടുണ്ട്. ആ റോൾ അതിലുപരി അയാൾ ജീവിതത്തിൽ പകർന്നാടിയിട്ടുണ്ട്. അത് അച്ഛനോടായാലും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടായാലും, ഇപ്പോൾ അഭയം കൊടുത്ത പിണറായി വിജയോനാടായാലും.
നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാർ കേസിൽ വ്യാജമായി കൂട്ടിച്ചേർത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലിൽ യാതൊരു അത്ഭുതവുമില്ല. അത് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. ഉമ്മൻ ചാണ്ടി സാർ മരണം വരെ മനസ്സിൽ സൂക്ഷിച്ച ഒരു രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ്കുമാറിന്റെ പൊതുജീവിതം.
ഇപ്പോൾ ഇടയ്ക്കൊക്കെ സർക്കാർ വിമർശനമൊമൊക്കെ നടത്തി UDFലേക്ക് ഒരു പാലം പണിതിടാം എന്ന് ഗണേഷ്കുമാർ വിചാരിച്ചാലും, ആ പാലത്തിലൂടെ ഗണേഷിനെ നടത്തിച്ച് UDF പത്തനാപുരം MLA ആക്കാമെന്ന് ഏതേലും നേതാക്കൾ ആഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കും…..
പത്തനാപുരം പോയാലും, കേരളം പോയാലും ഇയാളെ ചുമക്കില്ല….
‘എനിക്കെന്റെ ഭാര്യയിൽ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്’ എന്ന് ബാലകൃഷ്പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ്കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല.”