'ഭരണഘടന സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു', യെച്ചൂരി

ഭരണഘടന സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിപല്‍ക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്നും, മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനാണെന്ന് യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വന്നത് മുതല്‍ സംഘടിതമായ ശ്രമങ്ങളിലൂടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കുന്നതിനാണ് ശ്രമിക്കുന്നത്. വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഫാസിസ്റ്റ് ആര്‍.എസ്.എസിനാല്‍ നയിക്കപ്പെടുന്ന ബി.ജെ.പി ഈ രാജ്യത്തെ പ്രത്യേകമായി ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലാണ് നടക്കുന്നത്.

കേരളം മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ കേന്ദ്രത്തിന് ബദലാണെന്നും അതിനാലാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരെ ഉന്‍മൂലനം ചെയ്യാനാണ് സംഘ പരിവാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രം പൗരാവകാശങ്ങള്‍ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം കേന്ദ്രം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ പോലും കമ്മീഷന്‍ നടപടി എടുക്കുന്നില്ല. ഇ.ഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെയും, ബി.ജെ.പിയുടെയും രാഷട്രീയ അജണ്ട നടപ്പിലാക്കാനുള്ള ആയുധവും ഉപകരണവുമായി മാറിയെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്തെ മതനിരപേക്ഷത തകര്‍ത്ത് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നത്.

Read more

കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. കര്‍ഷക സമരം ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ കേന്ദ്രം അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും യെച്ചൂരി പറഞ്ഞു.