'കെ. വി തോമസിന് എതിരെ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ നാശത്തിന്', എ.കെ ബാലന്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിന് കെ വി തോമസിനെതിരെ നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ നാശത്തിലേക്കാണ് എത്തുകയെന്ന് മുന്‍ മന്ത്രി എകെ ബാലന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാട് കോണ്‍ഗ്രസുകാര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവരുടെ മൃദുഹിന്ദുത്വ തീവ്ര ഹിന്ദുത്വയേക്കാള്‍ ഭീകരമാണെന്നും എകെ ബാലന്‍ തുറന്നടിച്ചു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ നയം വ്യക്തമാക്കാനാണ് കെ വി തോമസ് എത്തുന്നത്. അതിനുള്ള അവസരം ഉപയോഗിക്കാന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും പാര്‍ട്ടി സമീപനം

കെ വി തോമസ് ഇടതുപക്ഷത്തേക്കോ സിപിഎമ്മിലേക്കോ വരുമെന്നുള്ള അമിത പ്രതീക്ഷയൊന്നും തങ്ങള്‍ക്കില്ല. അക്കാര്യത്തില്‍ അദ്ദേഹമാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും എ കെ ബാലന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരന്റെ വീട്ടിലെ പെണ്‍കുട്ടിയെ പോലും മാര്‍കിസ്റ്റുകാര്‍ക്ക് കല്ല്യാണം കഴിച്ചുകൊടുക്കില്ല എന്നതാണ് സുധാകരന്റെ ദാര്‍ശനിക അടിത്തറയെന്നും അത് എന്ത് ദാര്‍ശനിക അടിത്തറയാണെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്.

ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ പ്രസംഗിക്കാനായി ക്ഷണിക്കുന്നവര്‍ക്ക് ഫത്വ പുറപ്പെടുവിക്കുകയാണ്. യാതൊരു രാഷ്ട്രീയ ദിശാബോധമിവുമില്ലാത്ത ഒരു കൂട്ടം കെ.സി. വേണുഗോപാലന്‍മാരുടെ കൂട്ടായ്മയായി ഹൈക്കമാന്‍ഡ് മാറിയെന്നും എം എ ബേബി വിമര്‍ശിച്ചു.