ഇന്ത്യയുടെ ജലബോംബ് എത്രയും വേഗം നിര്‍വീര്യമാക്കണം; അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് പാക് സെനറ്റര്‍ പാര്‍ലമെന്റില്‍

സിന്ധു നദീജല കരാര്‍ മരവിച്ചിച്ച ഇന്ത്യയുടെ നീക്കത്തില്‍ എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് പാക് സെനറ്റര്‍. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അംഗം സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

സിന്ധു നദീജല കരാര്‍ മരവിച്ചിച്ച സംഭവത്തെ ജലബോംബെന്നാണ് പാക് സെനറ്റര്‍ വിശേഷിപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനിലിട്ട ജലബോംബിനെ എത്രയും പെട്ടെന്ന് നിര്‍വീര്യമാക്കണമെന്ന് സയീദ് അലി സഫര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോട് പറഞ്ഞു. പാകിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും സിന്ധുനദിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും സയീദ് അലി സഫര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണികിടന്ന് മരിക്കും. സിന്ധു നദിയാണ് നമ്മുടെ ജീവനാഡി. പാകിസ്ഥാനിലുപയോഗിക്കുന്ന ജലത്തിന്റെ നാലില്‍ മൂന്നുഭാഗവും രാജ്യത്തിന് പുറത്തുനിന്നാണ് വരുന്നത്. പത്തില്‍ ഒമ്പതുപേരും സിന്ധുനദീതടത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

രാജ്യത്തെ 90 ശതമാനം കൃഷിയും ഈ നദിയെ ആശ്രയിച്ചാണുള്ളത്. രാജ്യത്തെ ഭൂരിഭാഗം ജലവൈദ്യുത പദ്ധതികളും ഈ നദിയിലാണ്. അതുകൊണ്ടാണ് ഈ പ്രതിസന്ധി ഒരു ജലബോംബാണെന്ന് പറയുന്നത്. അത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സയീദ് അലി സഫര്‍ പാക് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

Read more

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് സൈന്യത്തിന്റെ പങ്ക് കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു സിന്ധു നദീജല കരാര്‍ മരവിച്ചിച്ച ഇന്ത്യയുടെ നീക്കം. അതിര്‍ത്തി കടന്നുള്ള പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതുവരെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.