തെലങ്കാന മുൻമുഖ്യമന്ത്രിയും ബിആർഎസ് മേധാവിയും പിതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷവിമർശനവുമായി മകൾ കെ കവിത. ബിജെപിയോട് എന്തിനാണ് ഈ മൃദുസമീപനമെന്ന് കെസിആറിന് എഴുതിയ കത്തിൽ കവിത ചോദിച്ചു. പാർട്ടിയെ കൂടുതൽ ലക്ഷ്യം വയ്ക്കണമായിരുന്നുവെന്നും കെ കവിത പറഞ്ഞു.
‘താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്‌ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു’- കവിത കത്തിൽ കുറിച്ചു.
വഖഫ് ഭേദഗതി നിയമം, സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെസിആർ മൗനം പാലിച്ചത് പ്രവർത്തകരെ നിരാശയിലാക്കിയെന്നും ചൂണ്ടിക്കാട്ടി. അതേസമയം തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്ത് ഏപ്രിൽ 27 ന് വാറങ്കലിൽ നടന്ന പാർട്ടിയുടെ രജത ജൂബിലി യോഗത്തെക്കുറിച്ചുള്ള പ്രതികരണമായിട്ടാണ് കണക്കാക്കുന്നത്.