പി. വി അന്‍വര്‍ എം.എല്‍.എ അധികഭൂമി കൈവശം വെച്ചെന്ന പരാതി; റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു

ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വെച്ചെന്ന പരാതിയില്‍ പി.വി അന്‍വര്‍ എംഎല്‍എക്ക് എതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. പരാതി ഉടന്‍ പരിഹാരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. രേഖകളുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ എംഎല്‍എയ്ക്ക നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ അദ്ദേഹം ഹാജരായില്ല.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് എംഎല്‍എയും കുടുംബവും ഭൂമി കൈവശം വെച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി 2017 ല്‍ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി ലാന്‍ഡ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഷാജി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ആറ് മാസത്തിനകം ഭൂമി തിരിച്ച് പിടിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതും നടപ്പിലായില്ല. ഇതേ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെവി ഷാജി കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കി. ഈ ഹര്‍ജിയിലാണ് പുതിയ നടപടി.

പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചു പിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനായി സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് താമരശേരി ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ഉടന്‍ തീരുമാനം എടുക്കണമെന്ന് കോടതി അറിയിക്കുകയായിരുന്നു. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് നടപടി എടുക്കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവനാണ് ഇടക്കാല ഉത്തരവിട്ടത്.