'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍

ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് യഥാര്‍ഥത്തില്‍ അന്‍വറിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ് അന്‍വര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ ഉള്ളിലെ കള്ളത്തരം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. വളരെ ചുരുക്കം ദിവസങ്ങള്‍കൊണ്ട് പ്രചാരണം അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കത്തക്ക രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നിട്ടുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് താഴേതലംവരെയുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനം വളരെ സജീവമായി സംഘടിപ്പിക്കുന്നതിനുവേണ്ടി തീരുമാനിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. നിലമ്പൂരില്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. അന്‍വറിന്റെ പ്രവര്‍ത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Read more

എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഒറ്റുകൊടുക്കുന്ന നിലപാടാണ് എടുത്തത് എന്ന സത്യം ഇപ്പോള്‍ പ്രകടമായി പുറത്തുവന്നിരിക്കുകയാണ്. പിവി അന്‍വര്‍ നാളെ ഒരുസമയത്ത് യുഡിഎഫിന്റെ പ്രധാന വക്താവായി മാറുമെന്ന് തങ്ങള്‍ അന്നേ പറഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ് അന്‍വര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.