അച്ഛന്‍ ഉയര്‍ത്തിയ ഭൂരിപക്ഷത്തെ മലര്‍ത്തിയടിച്ചു; സിപിഎമ്മിനായി സുജ നേടിയ വോട്ടിനെ മറികടന്നു; പുതുപ്പള്ളിയില്‍ മത്സരം ഉമ്മന്‍ ചാണ്ടിയും ചാണ്ടി ഉമ്മനും തമ്മില്‍!, പ്രതിപക്ഷത്ത് ഒന്നാമന്‍

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷം മൂന്നു പഞ്ചായത്തുകള്‍ എണ്ണാന്‍ ബാക്കി നില്‍ക്കേ ചാണ്ടി ഉമ്മന്‍ മറികടന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും അധ്യാപികയുമായ സുജ സൂസണ്‍ ജോര്‍ജ് നേടിയ വോട്ടിന്റെ തൊട്ടടുത്ത ഭൂരിപക്ഷമാണ് ഉമ്മന്‍ ചാണ്ടി നേടിയത്.

2011 ലെ തിരഞ്ഞെടുപ്പില്‍ 117060 ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. 74.46 ശതമാനം വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അന്ന് 69922 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ ചാണ്ടി നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ സുജ സൂസണ്‍ ജോര്‍ജ് 36667 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ത്ഥി പി സുനില്‍ കുമാര്‍ 6679 വോട്ടുകളും നേടിയിരുന്നു. 33255 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മന്‍ ചാണ്ടി നേടിയത്.

ഈ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്‍ കുതിക്കുന്നത്. പത്തു റൗണ്ടുകള്‍ വോട്ട് എണ്ണിയപ്പോള്‍ തന്നെ 38120 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ ഉറപ്പാക്കിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പാക്കിയ ചാണ്ടി ഉമ്മന്‍ ഈ നിയമസഭാ പ്രതിപക്ഷ നിരയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഉറപ്പിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സിപിഎം തോല്‍വി സമ്മതിച്ചിരുന്നു. ഒരു ബൂത്തില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് മുന്നേറ്റം കാഴ്ചവെയ്ക്കാനായില്ല. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് ലോകഅത്ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക്ക് സി. തോമസ് നേടിയതിന്റെ രണ്ട് ഇരട്ടി ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുമ്പോഴാണ് എകെ ബാലന്റെ പ്രതികരണം.

വോട്ടെണ്ണല്‍ ആദ്യ റൗണ്ട് എണ്ണി തുടങ്ങിയപ്പോള്‍ തന്നെ ആറായിരത്തിലധികം വോട്ടിന്റെ ലീഡ് ചാണ്ടി ഉമ്മന്‍ ഉയര്‍ത്തിയിരുന്നു. പിന്നീട് മിനിട്ടുകള്‍ക്കുള്ളില്‍ ക്രമാനുഗതമായി വോട്ട് ഉയര്‍ത്തിയാണ് ഈ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മന്‍ കുതിച്ച് എത്തിയത്.