ഇടതുപക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളിയില്‍; ഇത് സർക്കാർ വിരുദ്ധ വികാരം: രമേശ് ചെന്നിത്തല

ഇടത്പക്ഷ സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെന്ന് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിനെതിരെ പോരാടാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. കൂടാതെ ഉമ്മന്‍ചാണ്ടിയിലുണ്ടായിരുന്ന ജനങ്ങളുടെ വിശ്വാസം, ഇത് രണ്ടും കൂടി ചേരുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയത്തിന് അതീതമാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനും അഴിമതിക്കും എതിരായ ജനവികാരം പ്രകടമായെന്നും ദുർഭരണത്തിനെതിരെ ജനം വോട്ട് ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.

ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണുണ്ടായത്. സർക്കാർ വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്.

മുഖ്യമന്ത്രി പുതുപ്പള്ളിയിൽ കൂടുതൽ ദിവസം ക്യാംപെയിൻ ചെയ്തിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല പരിഹസിച്ചു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ 40,000 വോട്ടിന്റെ ലീഡുയര്‍ത്തി മുന്നിലുണ്ട്. ജെയ്ക് സി തോമസിന്റെ സ്വന്തം തട്ടകം പോലും അദ്ദേഹത്തെ കൈവിട്ടു. ആധികാരികമായ വിജയത്തിലേക്കാണ് ചാണ്ടി ഉമ്മന്‍ നീങ്ങുന്നത്. ഉമ്മന്‍ചാണ്ടി 2011 ല്‍ നേടിയ 3300 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു

യു ഡി എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ളാദം തുടങ്ങിക്കഴിഞ്ഞു. യു ഡി എഫ് വിജയം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ഉറപ്പിച്ചുകഴിഞ്ഞു. ഇടതുമുന്നണിക്ക് സ്വാധീനമുള്ള മേഖലകളില്‍ പോലും ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുകയാണ്.