ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ഹൈദരാബാദിനോട് പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് നേടാനുള്ള അവസരം നഷ്ടമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരൂ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം 42 റൺസിന് തോറ്റതോടെയാണ് ആർസിബിക്ക് പണി കിട്ടിയത് . 232 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.5 ഓവറിൽ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ ഫിലിപ്പ് സാൾട്ട് (32 പന്തിൽ 62), വിരാട് കോലി (25 പന്തിൽ 43) എന്നിവരുടെ മികവിൽ ജയം ഉറപ്പിച്ച ബാംഗ്ലൂരിന് കളിയുടെ 14 ഓവറിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയും അവസാനം തോൽവിയെറ്റ് വാങ്ങുകയും ആയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആർസിബി ബോളർമാരെ ഒരു ബഹുമാനവും ഇല്ലാതെ തകർത്തെറിഞ്ഞ് കളഞ്ഞു. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്നുള്ള കൂട്ടുകെട്ട് ശരിക്കും നാശം വിതച്ചെന്ന് പറയാം. അതിനിടയിൽ അഭിഷേക് അടിച്ച സിക്സ് ബൗണ്ടറി ലൈനിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്തു. സാധാരണയായി, പ്ലെയർ ഓഫ് ദി ടൂർണമെന്റിന് സമ്മാനമായി ലഭിക്കുന്ന കാറിന്റെ ചില്ലാണ് താരം അടിച്ചുപൊട്ടിച്ചത്.
അതേസമയം, ഗ്ലാസ് പൊട്ടിച്ചതിന് അഭിഷേക് ശർമ്മ കനത്ത പിഴ അടയ്ക്കേണ്ടിവരും. ഇന്ത്യ ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ്, കാറിന്റെ ഗ്ലാസ് പൊട്ടിക്കുന്ന ഏതൊരു കളിക്കാരനും ഗ്രാമീണ ക്രിക്കറ്റ് വികസനത്തിനായി 5 ലക്ഷം രൂപയുടെ ക്രിക്കറ്റ് കിറ്റുകൾ സംഭാവന ചെയ്യണമെന്ന് TATA മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു.
Read more
IPL ന്റെ ഔദ്യോഗിക സ്പോൺസറാണ് TATA, ഗ്രാമപ്രദേശങ്ങളിൽ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി സ്വീകരിച്ച ഒരു സംരംഭമാണിത്. LSG Vs SRH മത്സരത്തിനിടെ മിച്ചൽ മാർഷും കാറിന്റെ ചില്ല് പൊട്ടിച്ചിരുന്നു.