സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം സംസ്ഥാനത്ത് 95 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

മെയ് രണ്ടാം വാരം 69 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 164 പേർ ചികിത്സ തേടി. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ 34, മഹാരാഷ്ട്രയിൽ 44 എന്നിങ്ങനെയാണ് കണക്കുകൾ. യുപിയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന് തെളിവെന്നാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

കേരളത്തിൽ 273 കേസുകൾ മേയിൽ റിപ്പോർട്ട് ചെയ്തു. കൂടുതൽ കോട്ടയത്ത് 82, തിരുവനന്തപുരത്ത് 73, എറണാകുളത്ത് 49, പത്തനംതിട്ടയിൽ 30, തൃശൂരിൽ 26 എന്നിങ്ങനെയാണ് ജില്ലാ കണക്കുകൾ. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ ജാഗ്രത പാലിക്കണമെന്നാണ് മുൻകരുതൽ നിർദ്ദേശം.

Read more

ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. കോവിഡിന്റെ താരതമ്യേന വീര്യം കുറഞ്ഞ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകളാണ് ഇപ്പോൾ പടരുന്നത്. സാമൂഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായമാവരെയും ശ്വാസകോശരോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.