പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍; സുരേഷ്‌ഗോപിയ്‌ക്കെതിരെയുള്ള കേസ് റദ്ദാക്കില്ല

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ്‌ഗോപിയ്ക്ക് പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്‌ഗോപി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സുരേഷ്‌ഗോപിയുടെ കേസ് റദ്ദാക്കില്ലെന്ന് അറിയിച്ചത്.

വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നായിരുന്നു സുരേഷ്‌ഗോപിയ്‌ക്കെതിരെയുള്ള കേസ്. താരത്തിന്റെ നടപടിയിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

2010,2016 വര്‍ഷങ്ങളിലായി രണ്ട് ആഢംബര കാറുകള്‍ വ്യാജ വിലാസം സൃഷ്ടിച്ച് സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പുതുച്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് കാട്ടിയാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് തുടങ്ങും.