പ്രതിഷേധം കനക്കുന്നു; ഹരിതയിൽ കൂട്ടരാജി, നീതി ലഭിച്ചില്ലെന്ന് പരാതി

ലൈം​ഗികാധിക്ഷേപ കേസിൽ പരാതി നൽകിയ ഹരിത സംസ്ഥാന ഭാരവാഹികളെ പിരിച്ച് വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ച ലീ​ഗ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു.

പുതിയ കമ്മറ്റി പ്രഖ്യാപനത്തിന് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ രാജിവെച്ചു. കാസർകോട് ജില്ലാ പ്രസിഡന്റ് സാലിസ അബൂബക്കർ, വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിൽ, ജില്ലാ ജനറൽ സെക്രട്ടറി ഹിബ എന്നിവരാണ് രാജിവച്ചത്.

മറ്റ് ചില ജില്ലാ ഭാരവാഹികളും ഉടൻ രാജിവെയ്ക്കുമെന്നാണ് സൂചന. എം.എസ്.എഫ് നേതാക്കളിൽ നിന്ന് അധിക്ഷേപം നേരിട്ട ഹരിത ഭാരവാഹികൾക്ക് ലീഗ് നേതൃത്വത്തിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രാജിവെച്ചവർ പറയുന്നു.

മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരം ഹരിത സംസ്ഥാന കമ്മിറ്റി ഞായറാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് നേതൃത്വത്തിനെതിരെ കൂടുതൽ പേർ രം​ഗത്തെത്തിയത്.

അതേസമയം ഹരിത വിവാദത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തി.

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി.എം.എ സലാം പറഞ്ഞു.