പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ നി‌ർദ്ദേശം; ഐശ്വര ദോഗ്രെ വീണ്ടും വിവാദത്തിൽ

എറണാകുളം നഗരത്തിൽ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നൽകി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.

കോവിഡ് പരിശോധനയുടെ മറവില്‍ സർക്കാർ നിർദ്ദേശ പ്രകാരം പൊലീസ് ജനങ്ങൾക്കുമേൽ അന്യായമായി പിഴ ചുമത്തുന്ന എന്ന വിമർശനം വ്യാപകമാകുമ്പോഴാണ് പെറ്റി കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ താക്കീത്. പിഴ ചുമത്തി പൊലീസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം പ്രതിപക്ഷവും നിയമസഭയിൽ ഉന്നയിച്ചിരുന്നു.

അതേസമയം പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പുറകിലാണെന്നാണ് ഡിസിപിയുടെ വിമർശനം. പെറ്റി കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഒരോ പൊലീസ് സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദ്ദേശവും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുകളിൽ നിന്നുള്ള ഉത്തരവ് പാലിക്കാൻ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ പൊലീസിനും മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല.