ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

ഗുരുവായൂരിൽ താൻ ദർശനം നടത്താൻ പോയപ്പോൾ മറ്റു ഭക്തർക്ക് ദർശനം സാധിച്ചില്ല എന്ന വാർത്ത കള്ളക്കഥയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ കൂടെ നാലുപേർ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് തെറ്റായ വാർത്തയാണ്. ഞായറാഴ്ച വിഐപി ദർശനം ഇല്ല. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂർ ദർശനത്തിന് പോകുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ കൂടെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. അതിൽ ഒരാൾ അവിടത്തെ ആൾ ആയിരുന്നു. അവിടത്തെ അഡ്മിനിസ്‌ട്രേറ്റർ ആയിരുന്നു ഒരാൾ. എന്റെ കൂടെ ഒരു ഗൺമാൻ മാത്രമാണ് ഉണ്ടായത്. സാധാരണ ഗുരുവായൂരിൽ ദർശനം നടത്താൻ പോകുമ്പോഴുള്ള നാലു പേരാണ് കൂടെ ഉണ്ടായിരുന്നത്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ദർശനം നടത്തിയത്.’- വി. ഡി. സതീശൻ തുടർന്നു.

‘അവിടെ പോകുമ്പോൾ ശീവേലി നടക്കുകയാണ്. ശീവേലി നടക്കുമ്പോൾ മുന്നിൽ നിന്നു. അത് കയറി കഴിഞ്ഞപ്പോൾ മുൻപിൽ പോയി തൊഴുതു. ഞാൻ ഉപദേവതകളെ ദർശിക്കാൻ പോയപ്പോൾ മുൻപിൽ നിന്നിരുന്ന ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സെക്യൂരിറ്റി ഗാർഡ് എല്ലാവരെയും സ്‌റ്റോപ്പ് ചെയ്തു. ഞാൻ പറഞ്ഞു സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല. ഞാൻ തൊഴുകാൻ വരുന്നത് മറ്റൊരാൾക്ക് തടസ്സമാവരുത്. ഞാൻ സൈഡിൽ നിന്ന് തൊഴുകയും ആളുകൾ തൊഴുത് നീങ്ങുകയും ചെയ്തു. ഇത് കള്ളക്കഥയാണ്. അവിടെയുള്ള ആളുകൾ എന്നോട് വന്ന് പറഞ്ഞു എപ്പോഴും ഇങ്ങനെയായിരിക്കണം. ഇതാണ് ഭംഗി. ഞങ്ങൾ പോലും അത്ഭുതപ്പെട്ടു പോയി. ഞങ്ങളുടെ അടുത്ത് വന്ന് അകൽച്ചയില്ലാതെ തൊഴുതു. ഒരാൾക്ക് പോലും തടസം ഉണ്ടായിട്ടില്ല. എനിക്ക് അറിയാലോ ഇത് വിവാദമാകുമെന്ന്. അതുകൊണ്ട് ടിക്കറ്റ് എടുത്താണ് കയറിയത്. ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത് ‘ വി. ഡി. സതീശൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുരാവായൂരിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സന്ദർശനം നടത്തിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ.

Read more