'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വിമർശനം. വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയമെന്ന് മുഖപ്രസംഗത്തിൽ വിമർശനമുന്നയിക്കുന്നു. ബജറ്റിലെ ഈ പ്രഖ്യാപനം വെറും നികുതി പരിഷ്കരണമെന്ന വാദത്തിൽ ഒതുക്കാനാവില്ലെന്നും സുപ്രഭാതം വിമർശിക്കുന്നു.

ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം കൈകോർത്തു നിൽക്കുന്ന ഘട്ടത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതാണെന്ന് സുപ്രഭാതത്തിൽ പറയുന്നു. മദ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കാൻ ഇടയാക്കുന്ന നയവുമായി വി.ഡി സതീശൻ സർക്കാർ മുന്നോട്ടുവരുന്നത് അത്യന്തം നിർഭാഗ്യകരമാണ്. സമൂഹ ത്തിന്റെ ആരോഗ്യത്തെയും യുവതലമുറയുടെ ഭാവിയെ യും ബാധിക്കുന്ന വിഷയമാണിത്.

ഭരണകക്ഷിക്കുള്ളിൽ നിന്നുതന്നെ ആശങ്ക ഉയർന്നു. ഓപ്പറേഷന്‍ തൂഫാന്‍ പോലുള്ള ലഹരിയുടെ വേരറുക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നടപടികള്‍ക്കിടെ ഘടകകക്ഷികളെയും സാമൂഹിക നേതൃത്വങ്ങളെയും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നയം ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ലെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. ഇപ്പോള്‍ പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ടെങ്കിലും വീര്യം കുറഞ്ഞ മദ്യനയത്തിന്റെ തുടക്കം എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മറക്കരുതെന്ന് എഡിറ്റോറിയല്‍ പറയുന്നു.

Read more

ജനങ്ങശളുടെ ആശങ്കകള്‍ കേള്‍ക്കാനും തെറ്റായ തീരുമാനം തിരുത്താനുമുള്ള ആര്‍ജവമാണ് ഒരു സര്‍ക്കാരിന്റെ ശക്തി. എന്നാല്‍ നന്മകളെയും ദീര്‍ഘവീഷ്ണ കാഴ്ചപ്പാടുകളെയും നശിപ്പിക്കുന്നതാണ് മദ്യസംസ്‌കാരത്തിലേകക് തള്ളിവിടുന്ന തീരുമാനങ്ങളെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. ജനവികാരവും സാമൂഹിക ഉത്തരവാദിത്വവും മാനിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ലഹരിക്കെതിരായ പോരാട്ടത്തില്‍ നിന്ന് കേരളം പിന്നോട്ടല്ല മുന്നോട്ടാണ് പോകേണ്ടതെന്നും സുപ്രഭാതത്തില്‍ ആവശ്യപ്പെടുന്നു.