വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങി, വിഴിഞ്ഞത്തെ പുകഴ്ത്തി അദാനിയെ പ്രശംസിച്ച് മോദി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷന്‍ ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ടതിന് ശേഷമാണ് പ്രധാനമന്ത്രി തുറമുഖം കമ്മീഷന്‍ ചെയ്തത്. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെയാണു പ്രധാനമന്ത്രി മോദി ഉദ്ഘാടന വേദിയില്‍ എത്തിയത്. കമ്മിഷനിങ് ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ പ്രസംഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും തുറമുഖ മന്ത്രി വി എന്‍ വാസവനും മാത്രമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ട്.

മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്തപത്മനാഭന്റെ മണ്ണിലേക്ക് വന്നതിന്റെ സന്തോഷം പങ്കുവെച്ചു. തന്റോ കോര്‍പ്പറേറ്റ് സുഹൃത്തായ ഗൗതം അദാനിയെ പ്രസംഗത്തില്‍ പ്രശംസിക്കാനും മോദി മറന്നില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവേദിയില്‍ അദാനി ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ഗൗതം അദാനി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ സ്വാഗതം ചെയ്തത്.