പ്രണയം നടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു; കാമുകനും സംഘവും പിടിയില്‍

മലപ്പുറം പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും സുഹൃത്തുക്കളും പിടിയില്‍. കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് (23) പെണ്‍കുട്ടി നാടുവിട്ടത്. കഴിഞ്ഞ 19ാം തിയതിയാണ് പെണ്‍കുട്ടിയെ കാണാതായത്. വയനാട്ടിലെ ഒളിസങ്കേതത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

നിഖിലിന് പുറമേ ഇയാളുടെ സുഹൃത്തുക്കളായ പൊന്നാനി സ്വദേശി ശരത്‌സതീശന്‍ ( 23 ), വൈശാഖ് (23) എന്നിവരെയും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. 19ാം തിയതി പെണ്‍കുട്ടിയുമായി കടന്ന നിഖില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

വാഹനം വാടകക്കെടുത്ത് എറണാംകുളത്ത് എത്തിയ ശേഷം വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിന്‍ മാര്‍ഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടന്നു. ചിദംബരത്ത് വാടകവീടെടുത്ത് മൂന്നു ദിവസത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് മംഗലാപുരം വഴി വയനാട്ടില്‍ എത്തിയ ശേഷം പല ഇടങ്ങളിലെത്തി താമസിച്ചു. ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നാണ് വിവരം.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി മറ്റ് വഴികളിലൂടെയായിരുന്നു പ്രതി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഒടുവില്‍ ഏറെ ശ്രമകരമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പ്രതിയ്‌ക്കെതിരെ പൊന്നാനി സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.