'വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം, മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും'; വി വസീഫ്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ മരിച്ചിട്ടും വിടാതെ പിന്തുടരുകയാണ് ജമാഅത്തെ ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. വി എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണമെന്ന് വി വസീഫ് പറഞ്ഞു. വി എസ് അച്യുതാനന്ദനെതിരെ ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു വി വസീഫ്.

ഫേസ്ബുക്കിലൂടെയാണ് വി വസീഫിന്റെ പ്രതികരണം. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും മത- വർഗീയവാദികൾക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീർഘകാലമായി നടക്കുന്നതാണെന്നും വി വസീഫ് കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വി.എസിനെ മുസ്ലീം വിരുദ്ധനാക്കിയ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ മാപ്പ് പറയണം.
മരിച്ചിട്ടും സഖാവ് വിഎസിനെ വിടാതെ പിന്തുടരുകയാണ് ജമാഅത്ത് ഇസ്ലാമിയും സമാന മസ്തിഷ്കം പേറുന്നവരും. ഒരു നൂറ്റാണ്ട് കാലത്തോളം ജന്മിത്തത്തിനെതിരെയും ബ്രിട്ടീഷുകാർക്കെതിരെയും മത- വർഗീയവാദികൾക്കെതിരെയും സമാനതകളില്ലാത്ത പോരാട്ടം നയിച്ച സമര സഖാവ് വിഎസിനെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം ദീർഘകാലമായി നടക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ അത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വിവാദ അഭിമുഖം തയാറാക്കിയ മാധ്യമം പത്രത്തിന്റെ ജേർണലിസ്റ്റായ എംസിഎ നാസർ പരാമർശത്തിനിടയായ സാഹചര്യം വെളിപ്പെടുത്തി രംഗത്ത് വന്നിട്ടുള്ളത്.
തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയായ എൻഡിഎഫിന്റെ ലക്ഷ്യങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് വി എസ് വിശദീകരിച്ചത് എന്നും, മുസ്ലിം സമുദായത്തെപ്പറ്റി യാതൊരുവിധത്തിലുള്ള പരാമർശവും അദ്ദേഹം നടത്തിയിട്ടില്ല എന്നും വിഎസ് മരണപ്പെട്ട സാഹചര്യത്തിലെങ്കിലും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു.
മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും വേണ്ടി നിലകൊണ്ട സഖാവ് വി എസിനെ ഇല്ലാ കഥകൾ പറഞ്ഞ് വർഗീയവാദിയാക്കാനും അതുവഴി മുസ്ലിം സമുദായത്തെ ഇടതുവിരുദ്ധ ചേരിയിൽ എത്തിക്കാനും ശ്രമിച്ച വർഗീയവാദികൾ പരസ്യമായി മാപ്പു പറയണം. നൂറ്റാണ്ടിന്റെ ഇതിഹാസമായ സമര പോരാളിയുടെ ജ്വലിച്ചു നിൽക്കുന്ന സ്മരണയെ ഇല്ലാതാക്കാൻ മുസ്ലീംകളിൽ ചെറു ന്യൂനപക്ഷത്തിന്റെ പോലും അംഗീകാരമില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും സാധ്യമാവില്ല എന്നെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.

Read more