നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

വി. ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് ‘നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ വിഡി സതീശനായി കോഴിക്കോടും മലപ്പുറത്തും ആലുവയിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്ന് എഴുതിയ ഫ്‌ലക്‌സ് ആണ് കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം ഇന്നലെ സ്ഥാപിച്ചത്.

എറണാകുളം ഡിസിസിയ്ക്ക് മുന്നില്‍ വി ഡി സതീശനെ അവഹേളിച്ച് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഫ്‌ലക്‌സ് ബോര്‍ഡ് വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം കൊടുമ്പിരി കൊണ്ടത്. കൊച്ചി നഗരത്തില്‍ ഡിസിസി ഓഫീസിന്റെ എതിര്‍വശത്താണ് വി ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ളക്സ് ഉയര്‍ത്തിയത്. പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ളക്സില്‍ പറയുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.

ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയില്‍ ‘നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ബോര്‍ഡ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം എടുത്തുമാറ്റി. നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നില്‍ സതീശന്‍ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പരിശോധിക്കുന്നതായി മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റനെന്ന് എഴുതിയ ഫ്‌ലക്‌സ് ആണ് കോഴിക്കോട് ഇന്നലെ വന്നത്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിന് ഇടയാക്കുമെന്നും ഫ്‌ലക്‌സില്‍ മുന്നറിയിപ്പുണ്ട്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ഫ്‌ലക്‌സ്. ആലുവ യുസി കോളേജിന് സമീപം കേരളം വിഡിക്കൊപ്പം എന്നെഴുതിയ ഫ്‌ലക്‌സും പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുങ്ങല്ലൂര്‍ എന്നാണ് ഫ്‌ലെക്‌സില്‍ എഴുതിയിരിക്കുന്നത്.

മലപ്പുറം വണ്ടൂരില്‍ കെസി വേണുഗോപാലിന്റെ വിശ്വസ്ഥന്‍ എപി അനില്‍കുമാറിന്റെ മണ്ഡലത്തിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. വി.ഡി.എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍’ എന്ന വാചകങ്ങളാണ് ഫ്‌ലക്‌സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വണ്ടൂര്‍ ബൈപാസ് റോഡിലും പൂക്കളത്തുമാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്നലെ തവനൂരിലും വിഡി സതീശനെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അതേസമയം, വി ഡി സതീശനെ അനുകൂലിച്ചു വണ്ടൂരില്‍ സ്ഥാപിച്ച രണ്ടു ബോര്‍ഡുകളും കീറി നശിപ്പിക്കുകയും ചെയ്തു. വണ്ടൂര്‍ ബൈ പാസ്സ് റോഡിലും, പൂക്കളത്തും വെച്ച ബോര്‍ഡുകളാണ് കീറി നശിപ്പിച്ചത്.