രാഷ്ട്രീയനാടകം, എന്താണ് അന്വേഷിക്കുന്നതെന്ന് പൊലീസിനു പോലും വ്യക്തതയില്ല; ചോദ്യം ചെയ്യലിന് ശേഷം കെ. സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു. കൊടകര കേസിന് ബിജെപിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നുമായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസുമായി ബന്ധമില്ലാത്തവരെ വിളിച്ച് വരുത്തുന്നു. പ്രതികളുമായി ബന്ധമുള്ള ഉന്നതരെ വെറുതെ വിടുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്താണ് അന്വേഷിക്കുന്നതെന്ന് പൊലീസിനു പോലും വ്യക്തതയില്ല. പൊലീസ് എന്തൊക്കെയോ ചോദിച്ചു. കോള്‍ ലിസ്റ്റില്‍ ഉള്ളവരെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പരാതിക്കാരന്റെ കോള്‍ ലിസ്റ്റിനെ കുറിച്ചാണ് പൊലീസ് അന്വേഷണം. പ്രതികള്‍ ആരെയൊക്കെ ബന്ധപ്പെട്ടെന്ന് അന്വേഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്ന പണമാണോയെന്ന് അന്വേഷിച്ചു കണ്ടെത്തട്ടെ. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബില്‍ എത്തിയത്. പന്ത്രണ്ടരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹം തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരുന്നു.

ബിജെപിയെ അപമാനിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിനു ഹാജരാവും മുമ്പ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസില്‍ പരാതിക്കാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനെ ആരെല്ലാം വിളിച്ചു എന്നാണ് പരിശോധിക്കുന്നത്. ഇങ്ങനെ ഒരു അന്വേഷണം എവിടെയെങ്കിലും ഉണ്ടോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു.