പോക്‌സോ കേസ്: ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തു

പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. ശ്രീജിത്തിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡിഷന്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശ്രീജിത്ത് രവിക്കു ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു. പ്രതി മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് നടന്‍ ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് കേസ്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. അതേസമയം തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ശ്രീജിത്ത് രവിക്ക് എതിരെയുള്ള പോക്സോ കേസില്‍ താരസംഘടനയായ അമ്മയും നടപടി തുടങ്ങി. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ അമ്മ പ്രസിഡഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് സംഘടനാ ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടു.

അതേസമയം ശ്രീജിത്ത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്നുവെന്നും അതിന് ശേഷമാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതെന്നും കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് അയാള്‍ കാറുമായി സ്ഥലം വിടുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

Read more

നേരത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നായിരുന്നായിരുന്നു പരാതി.