വിവരാവകാശ നിയമത്തില്‍ ഒളിച്ചുകളി; ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുത്ത് കമ്മിഷന്‍; താക്കീതും 5000 രൂപ പിഴയും

വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളില്‍ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോണ്‍ നമ്പറും ഇ മെയിലും നല്കണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസര്‍ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷന്‍.

വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതു ബോധന ഓഫീസര്‍ പി.സി. ബീന മറുപടിക്കത്തില്‍ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങള്‍ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാന്‍ തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.

വനം വകുപ്പിലെ മുന്‍ഗാമിയായ ഓഫീസര്‍ പിന്‍ഗാമിക്ക് നല്കുന്ന ഔദ്യോഗിക കുറിപ്പിന്റെ പകര്‍പ്പ് നല്കാനുള്ള കമ്മിഷന്‍ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹര്‍ജിക്കാരന് നല്‍കാനും 25 ദിവസത്തിനകം കമ്മിഷന് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിഷണര്‍ നിര്‍ദ്ദേശിച്ചു.