ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരാന്‍ അടിയന്തരമായി ഇടപെടണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊറോണയില്ലെന്ന സാക്ഷ്യപത്രം ഇല്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ ഇറ്റലിയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്‌. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കത്തയച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് 

ഇറ്റലിയില്‍ നിന്നും വരാന്‍ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാര്‍ക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി നല്‍കൂ എന്ന നിര്‍ദ്ദേശം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം ടെസ്റ്റ് റിപ്പോര്‍ട്ട് ഇല്ലാത്തതിന്റെ പേരില്‍ നിരവധി മലയാളികള്‍ ഇറ്റലിയിലെ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നതായി അറിയാന്‍ കഴിഞ്ഞു. യാത്രക്കാര്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്‌ക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതര്‍ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.

രോഗം പരക്കാന്‍ ഇടയാകാത്ത വിധം മുന്‍കരുതലുകളെടുക്കണം എന്ന കാര്യത്തില്‍ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോള്‍ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.

ഈ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.