എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 60 ഓളം കേസിൽ. സി.പി.എം അംഗങ്ങളായ അലനും താഹയും ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും കണ്ടാൽ അറിയുന്നവരും അറിയാത്തവരുമായവർ ഉൾപ്പെട്ടതാണ് ഈ കേസുകൾ എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.
എട്ട് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ നാലു സംഭവങ്ങൾ ഉൾപ്പെടെയുള്ളതാണ് രജിസ്റ്റർ ചെയ്ത 60 ഓളം കേസുകൾ. മാവോവാദം രാഷ്ട്രീയ പ്രശ്നമാണെന്നും, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനു വിരുദ്ധമായാണ് അലനും താഹക്കും എതിരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തിയത്.
വിമർശനം ഉയർന്നപ്പോൾ യുവാക്കളെ “നഗര മാവോവാദികൾ”എന്ന് പൊലീസ് കേന്ദ്രങ്ങൾ മുദ്രകുത്തി.മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചതിനുവരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി.
വയനാട്ടിൽ ലുക്ക്മാന്റെ പേരിൽ രണ്ട് യു.എ.പി.എ കേസ് രജിസ്റ്റർ ചെയ്തത് സമാന വിഷയത്തിലായിരുന്നു. മാവോവാദി യോഗം ചേർന്നെന്ന് ആക്ഷേപിച്ചാണ് രാജൻ ചിറ്റിലപ്പിള്ളി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അലൻ, താഹ കേസിൽ പൊലീസ് ആരോപിക്കുന്ന ഉസ്മാനെ മുമ്പ് ബന്ധുവീട്ടിൽ ഉറങ്ങിക്കിടക്കവേ രാത്രി അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. പക്ഷേ, കോടതി ജാമ്യം നൽകി.
Read more
യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച ഡാനിഷിന് എതിരെ പുതിയ കേസ് ചാർജ് ചെയ്താണ് ജയിലിൽനിന്ന് പുറത്തിറങ്ങുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞത്. യു.എ.പി.എ ചുമത്തി അനാവശ്യമായി തടവിലിട്ട ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതും എൽ.ഡി.എഫ് സർക്കാരാണ്.