രാഹുലിന് എതിരെ മോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തു; ആക്രമണം പൊലീസ് സംരക്ഷണത്തിലെന്ന് കെ.സി വേണുഗോപാല്‍

കല്‍പ്പറ്റയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രകടനം നടത്തിയവരില്‍ 40ഓളം പേര്‍ ചേര്‍ന്നാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിന്റെ അറിവോടെയാണിത് നടന്നിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് എതിരെ കേന്ദ്രത്തില്‍ നരേന്ദ്രമോദി നടത്തുന്ന നീക്കം പിണറായി എറ്റെടുത്തിരിക്കുകയാണ്. മോദി നിര്‍ത്തിയിടത്ത് നിന്ന് പിണറായി തുടങ്ങുകയിരിക്കുകയല്ലേ. മോദിയെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള പരിപാടിയായിരുന്നോ ഇതെന്നും അദ്ദേഹം ചോദിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ആവശ്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വിഷയത്തില്‍ മോദിയെ വെറുതെ വിട്ട് രാഹുലിന് എതിരെ തിരിയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എസ്എഫ്ഐ ക്രിമിനലുകളാണ് ഓഫീസ് അടിച്ച് തകര്‍ത്തത്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും എസ്എഫ്‌ഐ കാണിച്ചത് ഗുണ്ടായിസമാണെന്നും ടി.സിദ്ദിഖ് എം.എല്‍.എയും പ്രതികരിച്ചു. ക്രമസമാധനനില എന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സി.പി.എം കനത്തവില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ല. കെട്ടിടത്തില്‍ രണ്ട് ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയായിരുന്നു ആക്രമണമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചായിരുന്നു ആക്രമണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറുകയും അടിച്ചു തകര്‍ക്കുകയുമായിരുന്നു. സാധന സാമഗ്രികള്‍ എല്ലാം നശിപ്പിക്കുകയും സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.