'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തുവെന്നും ഇതിന് ബിഎല്‍ഒയുടെ ഒത്താശയുണ്ടായിരുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. തോൽക്കുന്നത് വരെ ബിജെപിക്ക് പ്രതീക്ഷിക്കാമെന്നും മുരളീധരൻ പറഞ്ഞു.

പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നുവെന്നും മുരളീധരൻ ആരോപിച്ചു. കണക്കനുസരിച്ച് യുഡിഎഫ് ഒന്നും എല്‍ഡിഎഫ് രണ്ടിലും വരണം, ഡീൽ അനുസരിച്ചാണെങ്കിൽ ബിജെപി രണ്ടാമത് വരണം. ഇതിന് ഉത്തരവാദി പിണറായി വിജയനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

കേരളത്തിൽ ബിജെപി വട്ടപ്പുജ്യമായിരിക്കും. കാണാൻ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാർത്ഥി വിജയിച്ചിട്ടുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. സിനിമാ നടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം പത്മജ വേണുഗോപാൽ പ്രവചനങ്ങള്‍ നടത്തി സമാധാനമടയട്ടെ എന്നും പത്മജയ്ക്ക് ഇതുവരെ തന്നെ ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.