'അനുമതി നൽകിയിരുന്നില്ല, ഭാരവാഹികൾക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു'; തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ പൊലീസ്

തൃപ്പൂണിത്തുറയിൽ ഒരാളുടെ ജീവനെടുത്ത പടക്ക സ്‌ഫോടനത്തിന് പിന്നാലെ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.

അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗമാണ് അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചത്. തുടര്ന്ന തെക്കുംപുറം എൻഎസ്എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിൻ്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. നിയമ വിരുദ്ധമായാണ് പടക്കം സംഭരിച്ചിരുന്നതെന്ന് ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പ്രതികരിച്ചു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ പടക്ക ശാലാ ജീവനക്കാരനും ഉള്ളൂർ സ്വദേശിയുമായ വിഷ്ണു ആണ് മരിച്ചത്.

പടക്കശേഖരണശാല പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് അഗ്നിരക്ഷാസേനയും വ്യക്തമാക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്ക നിര്‍മാണശാലകളോ പടക്ക ശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇന്ന് രാവിലെ പതിനൊന്നോടെ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ആണ് തീപിടിച്ചത്. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി.

വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്. ടെമ്പോ ട്രാവലറില്‍നിന്ന് പടക്കങ്ങള്‍ ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.