പെരിയ ഇരട്ടക്കൊല കേസ്: പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന്‍

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ സിപിഐഎം അംഗവുമായ അഡ്വ. സി കെ ശ്രീധരന്‍. മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒമ്പത് പ്രതികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. ക്രിമിനല്‍ അഭിഭാഷക രംഗത്ത് പ്രമുഖനാണ് സി കെ ശ്രീധരന്‍.

പ്രതികളുടെ വക്കാലത്ത് ഏല്‍പിച്ചത് സിപിഎം അല്ല പ്രതികളുടെ ബന്ധുക്കളാണെന്ന് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു. പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുത്തിതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം തെറ്റാണ്. പെരിയ കേസ് ഫയല്‍ താന്‍ പരിശോധിച്ചിട്ടില്ലെന്നും ശ്രീധരന്‍ കാസര്‍കോട്ട് പറഞ്ഞു.

ഒന്നാം പ്രതി പീതാംബരന്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരന്‍ വാദിക്കുക.

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. 2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 21 പേരാണ് സിബിഐ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുള്ളത്. നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു.

ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെതിരേ ചുമത്തിയത്.