പെരിന്തല്‍മണ്ണ സംഘര്‍ഷം: അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു, പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി

പെരിന്തല്‍മണ്ണ സംഘര്‍ഷ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.  എം.ഉമ്മറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ ഉണ്ടായ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

അതേസമയം, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം അക്രമണം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. വിദ്യാര്‍ഥികളെയും അധ്യാപകരെയും യൂത്ത്‌ലീഗുകാര്‍ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെയും വ്യാപക അക്രമങ്ങള്‍ ഉണ്ടായി-മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിനിടെ ഉണ്ടായ ആക്രമ സംഭവങ്ങളില്‍ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരെ അടിച്ചൊതുക്കി എന്ന യുഡിഎഫ് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയെ കണ്ണൂരാക്കാന്‍ അനുവദിക്കില്ലെന്ന് എം ഉമ്മര്‍ പറഞ്ഞു.