നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് മാറ്റം പ്രത്യക്ഷത്തില്‍ പ്രകടമാക്കി അഭിഭാഷകനേയും മാറ്റി തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല യുവതി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഇനി ഹാജരാവുക. യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്വിയെ കേസില്‍ ഹാജരാകാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയത്.

പുനഃപരിശോധന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌റും, കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്വി ആയിരുന്നു. ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വാദം കേട്ടത് 2019 ഫെബ്രുവരി 6 ന് ആയിരുന്നു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നത് സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ആയിരുന്നു. യുവതി പ്രവേശനത്തിനെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അധികാരം ഉണ്ടെന്നുമാണ് ദ്വിവേദി അന്ന് കോടതിയില്‍ വാദിച്ചത്.

ഈ വാദം ദേവസ്വം ബോര്‍ഡ് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ആണ് സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. 2019 ഫെബ്രുവരി ആറാം തീയതി സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്താണ് അഭിഷേക് മനു സിംഗ്വി വാദം ഉന്നയിച്ചത്. അന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിംഗ്വി അതിന് മുമ്പ് ബോര്‍ഡിന് വേണ്ടിയും ഈ കേസില്‍ ഹാജരായിരുന്നു.

ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം എഴുതി നല്‍കുന്നതിന് കൂടുതല്‍ സമയം ബോര്‍ഡിന് വേണ്ടി ആവശ്യപ്പെട്ട് കൊണ്ടാണ് സിംഗ്വി ഇന്ന് കോടതിയില്‍ ഹാജരായത്. സിംഗ്വിക്ക് ഒപ്പം സ്റ്റാന്റിംഗ് കോണ്‍സല്‍ പി എസ് സുധീറും ഹാജരായി. ഇവരുടെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് വാദം എഴുതി നല്‍കുന്നതിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. എല്ലാ കക്ഷികള്‍ക്കും ഇത് ബാധകം ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.