ജി. സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് സ്ഥാനം രാജിവെച്ചു. 40 വർഷത്തോളമായി ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ വേട്ടയാടാൻ നേതൃത്വം നൽകിയ വ്യക്തിയാണ് സുധാകരനെന്നും സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം മര്യാദ കാണിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് സുധാകരന്റെ ഇടപെടലുകൾ മൂലമാണെന്ന് ജോബ് ആരോപിക്കുന്നു. കോളേജ് തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതിന് പിന്നിലും സുധാകരന് ഉത്തരവാദിത്തമുണ്ടെന്ന് എം.ജെ. ജോബ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രവർത്തകരോട് ചെയ്ത ക്രൂരതകൾക്ക് സുധാകരൻ മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അമ്പലപ്പുഴയിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിജയിക്കാൻ സാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിക്കാൻ സാധ്യതയുള്ള ഒരു സീറ്റ് എന്തിനാണ് ജി. സുധാകരന് താലത്തിൽ വെച്ച് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും എം.ജെ. ജോബ് ബിജെപിയിൽ ചേരാനാണ് സാധ്യത കൂടുതൽ എന്നാണ് സൂചന.







