പെൻഷൻ കിട്ടിയിട്ട് അഞ്ച് മാസം; മരുന്നു വാങ്ങാൻ തെരുവിലിറങ്ങി, ഭിക്ഷ യാചിച്ച് 85 വയസ് പിന്നിട്ട വയോധികർ

ക്ഷേമനിധി പെൻഷൻ കിട്ടാതയോടെ മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് 85 വയസ് പിന്നിട്ട വയോധികർ. മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ കിട്ടാതായതോടെയാണ് ഇടുക്കി അടിമാലി സ്വാദേശികളായ അന്നയും മറിയക്കുട്ടിയും ഭിക്ഷ ചോദിച്ചിറങ്ങിയത്. മാസങ്ങളായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്ന ഇവർ ജീവിക്കാൻ ഒരു വഴിയും ഇല്ലാതായതോടെയാണ് തെരുവിലിറങ്ങിയത്.

‘എനിക്ക് അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല’- മറിയക്കുട്ടി പറഞ്ഞു. രണ്ട് വര്‍ഷത്തെ ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്.

ക്ഷേമനിധി പെന്‍ഷന്‍ കൊണ്ടുമാത്രമാണ് അന്നയും മറിയക്കുട്ടിയും ജീവിച്ചിരുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും ആഹാരത്തിനു പോലും പെന്‍ഷനാണ് ഏക ആശ്രയം. പെൻഷനുവേണ്ടി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി മടുത്തപ്പോഴാണ് അവിടെ നിന്ന് തന്നെ ഭിക്ഷ യാചിച്ചു തുടങ്ങിയത്. എന്നാൽ ഇത് സര്‍ക്കാരിന് എതിരെയുള്ള സമരമല്ലെന്നും ഇരുവരും പറയുന്നു.

പ്രദേശത്തെ കടകള്‍, ആളുകള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിങ്ങനെ എല്ലാവരെയും കണ്ട് കാര്യം പറഞ്ഞ് യാചിച്ചു. ഇവരുടെ സഹായത്താൽ കറന്‍റ് ബില്ലടയ്ക്കാനും മരുന്ന് വാങ്ങാനുമുള്ള പണം കിട്ടി. എന്നാൽ ഒരു താത്ക്കാലിക ആശ്വാസം മാത്രമാണിത്. അടുത്ത മാസവും സര്‍ക്കാര്‍ പെൻഷൻ കൊടുത്തില്ലെങ്കിൽ വീണ്ടും ഭിക്ഷ യാചിക്കാൻ ഇവർക്ക് ഇറങ്ങേണ്ടി വരും. പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച പഞ്ചായത്ത്, പ്രശ്നം പരിഹരിക്കുമെന്നാണ് പറയുന്നത്.