ഒന്നിനെയും ഭയമില്ല, ആവശ്യമായ സുരക്ഷ ജനം തരും; പി.സി ജോർജ്

ഇത് ഇരട്ട നീതിയല്ല ഇരട്ട ക്രൂരതയെന്ന്  പി.സി.ജോർജ്. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും. എനിക്ക് ആവശ്യമായ സുരക്ഷ ജനം തരുമെന്നുമാണ് കോടതി വിധിക്കു ശേഷം പി.സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റ് ചെയ്ത പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

ഇത് ഇരട്ട നീതിയല്ല ക്രൂരതയാണ്. ബിജെപിയുടെ ആത്മാർഥമായ പിന്തുണ തനിക്കുണ്ട്. എന്നാൽ യുഡിഎഫും എൽഡിഎഫും തന്നെ വേട്ടയാടുകയാണെന്നും പി.സി.ജോർജ് പറഞ്ഞു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പി.സി.ജോർജിനോട് പൊലീസ് മർദിക്കുമെന്നു ഭയമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു എന്നാൽ തനിക്ക് ഒന്നിനെയും ഭയമില്ലെന്നായിരുന്നു പി.സി.ജോർജിന്റെ മറുപടി.

പൊലീസ് മർദിച്ചോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. തുടരന്വേഷണത്തിനു കസ്റ്റഡിയിൽ വേണമെന്നു പൊലീസ് ആവശ്യപ്പെട്ടു. പി.സി.ജോർജിനെ വേട്ടയാടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അഭിഭാഷകൻ സിജു രാജ പ്രതികരിച്ചു. പൊലീസ് കാരണം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏതു വിധേനയും പി.സി.ജോർജിനെ ജയിലിൽ അടയ്ക്കാനാണ് നീക്കമെന്നും അഭിഭാഷകൻ പറഞ്ഞു. തുടർന്ന്, ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി പി.സി.ജോർജിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.